ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാക്കിലെ അമേരിക്കൻ താവളം ആക്രമിച്ചതായി അറബ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ,ക്ബഹറൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകി. അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണമുണ്ടായെന്ന് ഖത്തർ സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഖത്തർ മിസൈലുകളെ പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി. ഖത്തർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചുവെന്നും അമേരിക്കൻ ബേസ് നേരത്തെ ഒഴിപ്പിച്ചുവെന്നും ഖത്തർ പറയുന്നു. എന്നാൽ സഹോദര രാഷ്ട്രങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. സഹോദര രാഷ്ട്രങ്ങളെയും പൗരന്മാരെയും ലക്ഷ്യമിടില്ലെന്നും ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇറാൻ പറയുന്നു.
മേഖലയിലെ സംഭവ വികാസസങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കായി അമേരിക്ക ഉൾപ്പെടെ പുറത്തിക്കിയ സുരക്ഷാ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ വിശദീകരണം. അതത് രാഷ്ട്രങ്ങളുടെ മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങളെന്നും, ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ നിലവിലില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങൾ സജീവമാണെന്നും ഖത്തർ അറിയിച്ചു. അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിന്‍റെയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവവികിരണ ഭീഷണി ഇല്ലെന്നും അറിയിപ്പുണ്ട്. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.
ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം ബോംബിട്ടത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബർ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.