മംഗളൂരു: മംഗളൂരുവിലെ അഡയാറിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാർ ദമ്പതികളുടെ അനീഷ് കുമാർ എന്ന കുഞ്ഞാണ് മരിച്ചത്. അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടി അബദ്ധത്തിൽ കഴിക്കുകയായിരുന്നു.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് ബീഡിക്കുറ്റി കിട്ടുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭർത്താവിനെതിരെ അവർ മംഗളൂരു റൂറൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജൂൺ 14-ന് ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചു തുടങ്ങി. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ജൂൺ 15-ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവിന്റെ പ്രവൃത്തി ക്രിമിനൽ അനാസ്ഥയാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.