ബീഫ് ഫ്രൈക്കൊപ്പം അൽപം ഗ്രേവി കൊടുത്താലെന്താ?..പിന്നോട്ടില്ലെന്ന് പരാതിക്കാരൻ, നിയമപോരാട്ടം ഇനി സംസ്ഥാന ഉപഭോക്തൃ കമീഷനിൽ

0
44

‘ചേട്ടാ…..ഒരു പൊറാട്ട… കറി വേണ്ടാ….. പകരം കുറച്ച് ഗ്രേവി മതി….’ കുഞ്ചാക്കോ ബോബൻ-ഷറഫുദ്ധീൻ കൂട്ടുകെട്ടിൽ പിറന്ന ‘ജോണി ജോണി യെസ് അപ്പ’ എന്ന മലയാള സിനിമയിലെ ഒരു സംഭാഷണമാണിത്. നമ്മൾ മലയാളികൾക്ക് പൊറോട്ടയുടെ കൂടെ മറ്റെല്ലാ കറികളെക്കാളും പ്രിയം ചൂടോടെ കിട്ടുന്ന അൽപം ഗ്രേവിയാണ്.

പക്ഷെ, പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്ത എറണാകുളം സ്വദേശി അൽപ്പം ഗ്രേവി ചോദിച്ചപ്പോൾ നിർഭാഗ്യവശാൽ ഹോട്ടൽ ഉടമ അത് നിരസിച്ചു. നിയമപരമായി മുന്നോട്ട് പോയപ്പോഴും ഗ്രേവി അങ്ങനെ കൊടുക്കാൻ ഹോട്ടലുകൾക്ക് നിയമപരമായ ബാധ്യതയൊന്നുമില്ലെന്നായിരുന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ വിധി. ഇതിനെതിരെ നിയമയുദ്ധം തുടരാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരനായ ഷിബു പറയുന്നു.

2024 നവംബറിലാണ് കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന റെസ്റ്റോറന്റിൽ എറണാകുളം പുത്തൻകുരിശ് സ്വദേശി ഷിബുവും സുഹൃത്തും ഭക്ഷണം കഴിക്കാൻ കയറിയത്. രണ്ടുപേരും പൊറോട്ടയും ബീഫ് ഫ്രൈയും ആണ് ഓർഡർ ചെയ്തത്. രണ്ട് ഭക്ഷണവും ഡ്രൈ ആയതിനാൽ കടക്കാരനോട് അൽപം ഗ്രേവി ആവശ്യപ്പെട്ടു. ഈ ആവശ്യം കടക്കാരൻ നിരസിച്ചു. ‘സൗജന്യമായി വേണ്ട, ഗ്രേവിക്ക് പണം ഈടാക്കിക്കോളൂ’ എന്ന് ഷിബു പറഞ്ഞതും കടക്കാരൻ ചെവിക്കൊണ്ടില്ല. ഇതിനെതിരെ പരാതിയുമായാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്. നാല് പൊറോട്ടക്കും ഒരു ബീഫ് ഫ്രൈക്കുമായി 300 രൂപയാണ് കടയുടമ ഈടാക്കിയത്. എന്നാൽ, ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഈ വിധിയിൽ സംസ്ഥാന കമീഷനിൽ അപ്പീൽ പോകുമെന്ന് ഷിബു പറഞ്ഞു.

‘നിലവിൽ വന്നിരിക്കുന്ന വിധി ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റേതാണ്. ഈ വിധിയിൽ അപ്പീൽ കൊടുക്കാൻ പറ്റുന്നത് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ അടുത്താണ്. വിധി പുറപ്പെടുവിപ്പിച്ച് 45 ദിവസങ്ങൾക്കുള്ളിലാണ് അപ്പീൽ നൽകേണ്ടത്. വിധിയുടെ പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകും’ -ഷിബു വ്യക്തമാക്കി.

ഈയൊരു വിധി പുറത്ത് വന്നതിന് ശേഷം മറ്റ് ഹോട്ടലുകളും ഇതേ നിലപാടാണ് തുടരുന്നത്. അതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ, കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു.

കോടതി ഒരു വിധി പ്രസ്താവിക്കുന്നതിന് മുമ്പ് അതിന്റെ നിയമവശം മാത്രം നോക്കാതെ സാമൂഹിക വശങ്ങളും പരിശോധിക്കണമെന്ന വിമർശനം ഷിബു ഉന്നയിക്കുന്നുണ്ട്. ഈ വിഷയം പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്. നിയമപോരാട്ടം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു എന്നാണ് ഷിബു പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here