24 മണിക്കൂർ! ഇംഗ്ലണ്ടിൽ 60 അടിച്ചു, ഫ്ലൈറ്റ് പിടിച്ച് ലാഹോറിലെത്തി; പിഎസ്എൽ ഫൈനലിൽ 7 പന്തിൽ 22, കപ്പടിച്ച് റാസ

0
46

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തോല്‍പ്പിച്ച് ലാഹോര്‍ ക്യുലാന്‍ഡേഴ്സ് കിരീടം നേടിയപ്പോള്‍ ഏഴ് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന് നിര്‍ണായക ഇന്നിംഗ്സ് കാഴ്ചവെച്ചത് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയായിരുന്നു. 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് അവസാന രണ്ടോവറില്‍ 31 റണ്‍സും അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് ആമിര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ തിസാര പെരേരയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് 18 റണ്‍സടിച്ചപ്പോള്‍ ഫഹീം അഷ്റഫ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്സും അഞ്ചാം പന്ത് ഫോറിനും പറത്തിയ റാസ ടീമിന് കിരീടം സമ്മാനിച്ചു. പി എസ് എല്ലില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന്‍റെ മൂന്നാം കിരീടം.

https://x.com/adanaliramo_s/status/1926716464658039283?t=-vsGka_71-vvRhM9ddHClA&s=19

എന്നാല്‍ ലാഹോറിന്‍റെ കീരിടധാരണത്തിന് 24 മണിക്കൂര്‍ മുമ്പ് ബര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ സിംബാബ്‌വെയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റാനുള്ള അതിജീവന പോരാട്ടത്തിലായിരുന്നു കിരീടധാരണത്തില്‍ ടീമിനായി നിര്‍ണായക സംഭാവന നല്‍കിയ സിക്കന്ദര്‍ റാസ. ഇംഗ്ലണ്ടിനെതിരായ ചതുര്‍ദിന ടെസ്റ്റിന്‍റെ മൂന്നാം ദിനം 68 പന്തില്‍ 60 റണ്‍സുമായി റാസ പൊരുതിയെങ്കിലും സിംബാബ്‌‌വെ ഇന്നിംഗ്സിനും 45 റണ്‍സിനും തോറ്റു. മത്സരത്തില്‍ 25 ഓവര്‍ പന്തെറിയുകയും 20 ഓവറോളം ബാറ്റ് ചെയ്യുകയും ചെയ്ത റാസ മത്സരം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ സൂപ്പര്‍ ലീഗ് ഫൈനല്‍ കളിക്കാനായി കറാച്ചിയിലേക്ക് പറന്നു.

ബര്‍മിങ്ഹാമില്‍ പ്രഭാത ഭക്ഷണം കഴിച്ച റാസ ദുബായിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അതിനുശേഷം അബുദാബിയിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞ് അടുത്ത വിമാനത്തില്‍ പാകിസ്ഥാനെലെത്തി. കിരീടപ്പോരാട്ടത്തിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് റാസ സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തില്‍ ടോസ് നേടി ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ലാഹോര്‍ ക്യുലാന്‍ഡേഴ്സിനായി നാലോവര്‍ പന്തെറിഞ്ഞ സിക്കന്ദര്‍ റാസ 43 റണ്‍സ് വഴങ്ങിയെങ്കിലും റിലൈ റൂസോയുടെ(11 പന്തില്‍ 22) നിര്‍ണായക വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ക്വറ്റ ഹസന്‍ നവാസിന്‍റെ അര്‍ധസെഞ്ചുറി(43 പന്തില്‍ 76) മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ കുശാല്‍ പെരേരയുടെ വെടിക്കെട്ടാണ്(31 പന്തില്‍ 62) ലാഹോറിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. അവസാന ഓവറുകളില്‍ തകർത്തടിച്ച സിക്കന്ദര്‍ റാസയും പെരേരയും ചേര്‍ന്നാണ് ഒരു ഘട്ടത്തില്‍ കിരീടം കൈവിടുമെന്ന ഘട്ടത്തില്‍ ലാഹോറിനെ കിരീടത്തിലേക്ക് നയിച്ചത്. അവസാന അഞ്ചോവറില്‍ 71 റണ്‍സായിരുന്നു ക്യുലാന്‍ഡേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ആമിര്‍ മഹീന്ദ രാജപക്സയെ വീഴ്ത്തിയതിന് പിന്നാലെയാണ് റാസ ബാറ്റിംഗിനിറങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ റാസ അടുത്ത പന്തില്‍ ആമിറിനെ സിക്സിന് പറത്തി. പന്നീടായിരുന്നു അവസാന ഓവറിലെ വെടിക്കെട്ട് പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here