മംഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ടു പേർ അറസ്റ്റിൽ. നാഗരാജ്, രഞ്ജിത്ത്, തോക്കൂർ സ്വദേശി റിസ്വാൻ സ്വദേശികളായ അബ്ദുൾ സഫ്‌വാൻ, നിയാസ്, മുഹമ്മദ് മുസാമിൽ, കലന്ദർ ഷാഫി, ആദിൽ മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് ബജ്ജെ കിന്നിപടവിലെ റോഡരികിൽ വെച്ചാണ് നിരവധി കേസുകളിലെ പ്രതിയായ ബജ്റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടി യെ ഒരു സംഘം വെട്ടി കൊന്നത്. 2022 ജൂലൈ 28 ന് സൂറത്തക്കലിൽ ഒരു കടയ്ക്ക് മുന്നിൽ വെച്ച് കട്ടിപ്പള്ള മംഗൾവാർപേട്ട സ്വദേശിയായ മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി.
കൊലപാതകത്തിന് പിന്നാലെ മംഗളൂരുവിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിൽ 22 കെഎസ്ആർപിമാർ, 5 എസ്പിമാർ, 1,000-ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് വെള്ളിയാഴ്ച വി.എച്ച്.പി ആഹ്വാനം ചെയ്‌ത മംഗളൂരു ബന്ദിനെ തുടർന്ന് പലയിടങ്ങളിലും അക്രമസംഭവങ്ങൾ ഉണ്ടായി.