അപൂർവ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്; കേരള തീരത്ത് പൂർണ ജാഗ്രതാ നിർദേശം

0
73

തിരുവനന്തപുരം: കൊച്ചിയിലെ കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ചുചേര്‍ത്ത യോഗം. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താമെന്നതിനാലാണ് കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തീരത്ത് അപൂര്‍വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്. ഇവയുടെ അടുത്ത് പോകരുത്. ഉടന്‍ വിവരം 112-ല്‍ വിളിച്ച് അറിയിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ചുചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു.

കപ്പല്‍ അപകടത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് കപ്പലിലെ കണ്ടെയ്‌നറുകള്‍ എത്താന്‍ കൂടുതല്‍ സാധ്യതയുള്ളത്.

കപ്പലിലെ ഇന്ധനവും ചോര്‍ന്നിട്ടുണ്ട്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപ്പാടയ്ക്ക് മുകളില്‍ തളിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഇടപെട്ട് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും സ്വീകരിച്ചു. എണ്ണപ്പാട കൈകാര്യം ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികൾ ആരംഭിച്ചു. രണ്ട് വീതം റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളില്‍ ഒന്നുവീതം ടീമുകളും തയ്യാറാക്കാനും ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എം.എസ്.സി. എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അറബിക്കടലില്‍ പൂര്‍ണമായും മുങ്ങിയത്. കഴിഞ്ഞ ദിവസം കടലില്‍ ചെരിഞ്ഞ കപ്പല്‍ ഞായറാഴ്ച പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡും മൂന്നുപേരെ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുജാതയും രക്ഷപ്പെടുത്തി. ഇവരെ കൊച്ചിയിലെത്തിച്ചു.

640 കണ്ടെയ്നറുകളുമായാണ് കപ്പല്‍ മുങ്ങിയത്. ഇതില്‍ 13 കണ്ടെയ്നറുകളില്‍ അപകടകരമായ ചരക്കുകളാണുണ്ടായിരുന്നതെന്നും 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയിരുന്നതായും പിഐബി വ്യക്തമാക്കി. കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും നിറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here