കാസർകോട് : കേരളത്തിന്റെ വടക്കേയറ്റത്ത് തുളുനാട്ടിൽ പിറവികൊണ്ട കാസർകോട് ജില്ലയ്ക്ക് 41-ന്റെ ചെറുപ്പം. വ്യത്യസ്തങ്ങളായ ആചാരവും ഭാഷയും സംസ്കാരവുമൊക്കെയായി വൈവിധ്യങ്ങളുടെ ഭൂമിക. ഏറ്റവും കൂടുതൽ നദികളുള്ള പ്രകൃതിരമണീയമായ ദൃശ്യഭംഗിയോടെ സഞ്ചാരികളെ ആകർഷിക്കുന്ന നാട്.
ബേക്കൽകോട്ടയും റാണിപുരവും കോട്ടഞ്ചേരിയുമെല്ലാം കാസർകോടിന്റെ തലയെടുപ്പേറ്റുന്നു. വിശേഷണങ്ങൾ ഏറെയുണ്ടാകുമ്പോഴും മറ്റു ജില്ലകൾക്കൊപ്പമെത്താനുള്ള ഓട്ടത്തിലാണ് നാട്.
കവുങ്ങും തെങ്ങും റബ്ബറും ഇടവിളക്കൃഷിയും മലബാറിലെ ഏറ്റവും വലിയ വാഴത്തോപ്പുമൊക്കെയുണ്ട് ജില്ലയിൽ. കാർഷികരംഗത്ത് മുന്നേറ്റമുണ്ടാക്കാനാകുമെങ്കിലും വനാതിർത്തികളിലെ കർഷകരുടെ കണ്ണീര് ഇപ്പോഴും തോർന്നിട്ടില്ല. റവന്യൂഭൂമി ആവശ്യത്തിനുണ്ടെങ്കിലും അതിനുമാത്രമുള്ള വ്യവസായമൊന്നും ജില്ലയിലില്ല. ആരോഗ്യമേഖലയിൽ പ്രതീക്ഷ നൽകിയ മെഡിക്കൽ കോളേജ് 10 വർഷത്തിനിപ്പുറവും കെട്ടിടത്തിന്റെ രൂപത്തിൽ മാത്രമൊതുങ്ങുന്നു. ബാലാരിഷ്ടതകൾ വിട്ടുമാറാതെയാണ് നാടിന്റെ മുന്നോട്ട് പോക്ക്.
ഗതാഗതമേഖലയിൽ അത്യാവശ്യം മുന്നോട്ട് പോയെങ്കിലും ഇവിടെ തൊഴിൽസാധ്യതകൾ തുറന്നിടാനുള്ള ശ്രമം വേണമെന്നാണ് പുതുതലമുറയുടെ ആവശ്യം. 41-ലെത്തുമ്പോഴെങ്കിലും മാറ്റങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയാണ് ഇവിടത്തുകാർക്കുള്ളത്.