ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. മൂന്നു ഷട്ടറുകളാണ് വ്യാഴാഴ്ച തുറന്നത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്നതുകൊണ്ടാണ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ പറഞ്ഞു. പാക് പഞ്ചാബ് പ്രവിശ്യയിലെ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് ചെനാബ്.
ഹിമാചൽപ്രദേശിൽനിന്ന് തുടങ്ങി ജമ്മു-കശ്മീരിലൂടെ ഒഴുകി പാക് പഞ്ചാബ് പ്രവിശ്യയിലേക്ക് കടക്കുന്ന നദി പിന്നീട് സത്‌ലജ് നദിയിൽ ചേരും. പാകിസ്താനിലെ തണ്ട, ജലാൽപ്പുർ, ക്വാദിറാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ നദിയുമായി അടുത്തിടപെടുന്നു. ഇതിൽനിന്നുള്ള വെള്ളം ഒട്ടേറെ കനാലുകളിലൂടെ രവി നദിയിലേക്കും എത്തിക്കുന്നുണ്ട്.
അപ്രതീക്ഷിതമായി ജലനിരപ്പുയർന്നാൽ നദീതീരത്ത് താമസിക്കുന്നവരെ ബാധിക്കും. വ്യാഴാഴ്ച രാവിലെ ബഗ്ലിഹാർ അണക്കെട്ടിലെ രണ്ടു ഷട്ടറുകളും തുറന്നിരുന്നു. പഹൽഗാം ആക്രമണത്തിനുപിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷട്ടറുകൾ തുറന്നുവിട്ടതെന്നും വാദമുണ്ട്.