മഞ്ചേരി: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് രക്തസ്രാവംമൂലം പെരുമ്പാവൂർ കൊപ്പറമ്പിൽ അസ്മ(35) മരിച്ച കേസിൽ റിമാൻഡിലായിരുന്ന ഭർത്താവ് ആലപ്പുഴ വണ്ടാനം അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്ന് സിറാജുദ്ദീന് (39) മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതിനാലും ജാമ്യം അനുവദിക്കുകയായിരുന്നു.
ഏപ്രിൽ അഞ്ചിനാണ് ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തെത്തുടർന്ന് അസ്മ മരിച്ചത്. സംഭവം പോലീസിൽ അറിയിക്കാതെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം തടഞ്ഞ പെരുമ്പാവൂർ പോലീസ്, മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കുമാറ്റി.
അശാസ്ത്രീയ പ്രസവമെടുപ്പാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അസ്മയുടെ മാതൃസഹോദരൻ മുഹമ്മദ് കുഞ്ഞ് നൽകിയ പരാതിയിൽ ഏപ്രിൽ ഏഴിന് സിറാജുദ്ദീനെ പോലീസ് അറസ്റ്റുചെയ്തു. ഇതുവരെ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു. വീട്ടിൽ പ്രസവിക്കുന്നത് കുറ്റമല്ലെങ്കിലും ചികിത്സ നൽകാത്തതിനാൽ അമ്മയ്ക്കോ കുഞ്ഞിനോ അപകടമുണ്ടായാൽ അത് ക്രിമിനൽ കുറ്റമാണ്. അതനുസരിച്ച് കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളായിരുന്നു സിറാജുദ്ദീനെതിരേ പോലീസ് ചുമത്തിയിരുന്നത്. വീട്ടുപ്രസവം പോലെയുള്ള ദുരാചാരങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കണമെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് കെ. സനിൽകുമാർ ഉത്തരവിൽ പറഞ്ഞു.
കേസിലെ മറ്റു രണ്ടാംപ്രതി അസ്മയുടെ പ്രസവമെടുത്ത ഫാത്തിമ, മൂന്നാം പ്രതി ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.