കുമ്പള: ദേശീയപാതയിലെ തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുന്ന സ്ഥിതിക്ക് ഈ റീച്ചിൽപെട്ട കുമ്പളയിൽ ടോൾ ബൂത്ത് ആരംഭിക്കാനുള്ള എൻഎച്ച്ഐഎയുടെ ശ്രമത്തിന് തിരിച്ചടി. കുമ്പളയിലെ ടോൾ ഗേറ്റിന്റെ നിർമ്മാണം പൂർണ്ണമായും തടയുകയും നിലവിലുള്ള സാഹചര്യം തുടരാനും കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി എകെഎം അഷ്‌റഫ് എംഎൽഎ.
ടോൾ ഗേറ്റ് നിർമ്മാണത്തിനെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ എകെഎം അഷ്‌റഫ് എംഎൽഎയുടെ നിർദ്ദേശ പ്രകാരം ആക്ഷൻ കമ്മിറ്റി അംഗവും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളെയാണ് ഹൈക്കോടതിയിൽ പ്രമുഖ നിയമസ്ഥാപനമായ സജൽ ഇബ്രാഹിം അസോസിയേറ്റസ് അഭിഭാഷകൻ അഡ്വ:സജൽ മുഖേന ഹരജി നൽകിയത്.
ഇതേ ഹൈവെയിൽ നിലവിൽ തലപ്പാടിയിൽ ടോൾ പ്ലാസ ഉണ്ടെന്നിരിക്കെ 20കിലോമീറ്റർ മാത്രം ദൂരയളവിൽ കുമ്പളയിൽ കൂടി ടോൾ പ്ലാസ സ്ഥാപിക്കുന്നത് 1964 ലെ നാഷണൽ ഹൈവേസ് റൂളിന്റെ ചട്ടത്തിന്റെ ലംഘനമാണ് ഇതെന്നും, ചെറിയ ദൂരത്തിൽ രണ്ട് ടോൾഗേറ്റ് വരുന്നത് മൂലം സാധാരണക്കാരായ യാത്രക്കാർക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഹൈക്കോടതിയുടെ മുൻപിൽ വിശദമായി വിശദീകരിച്ചതിന് പിന്നാലെയാണ് മാസങ്ങളായി നീണ്ടുനിന്ന ജനകീയ പ്രശ്നത്തിന് താൽകാലിക പരിഹാരമായത് എന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കുമ്പളയിൽ ടോൾ ഗേറ്റ് പണിയുന്നതിനെതിരെ ജില്ലയിലെ എംപിയും അഞ്ചു എംഎൽഎമാരും ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുകയും ജില്ലാ വികസന സമിതിയിൽ ഐക്യഖണ്ഡേന പ്രമേയം അവതരിപ്പിച്ചിട്ടും എംപിയടക്കമുള്ള ജനപ്രതിനിധികൾ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ടോൾ ഗേറ്റ് നിർമ്മാണവുമായി ദേശീയപാത അതോറിറ്റി മുന്നോട്ട് പോയതോടെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.