മംഗളൂരുവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം; കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം

0
330

മംഗളൂരു ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, തലശ്ശേരി സ്വദേശികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ച് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. പിഴ അടച്ചില്ലെങ്കിൽ 17 മാസം അധിക തടവും കോടതി വിധിച്ചു. ചെർക്കള നീർച്ചാൽ സി.എൻ.മഹലിൽ മുഹമ്മദ് മഹ്ജീർ സനഫ് (36), വിദ്യാനഗർ, അനങ്കൂർ ടി.വി.സ്റ്റേഷൻ റോഡ് ദിൽഷാൻ മൻസിൽ വീട്ടിൽ എ.മുഹമ്മദ് ഇർഷാദ് (35), വിദ്യാനഗർ, അനങ്കൂർ ടി.വി.സ്റ്റേഷൻ റോഡ് ഇഷാബി മൻസിൽ വീട്ടിൽ എ.മുഹമ്മദ് സഫ്‍വാൻ (35) എന്നിവർക്കാണ് ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിച്ചത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (25), തലശ്ശേരി സ്വദേശി നഫീർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു 2014 ജൂലൈ 1ന് ഇരുവരെയും കൊലപ്പെടുത്തിയത്. ഗൾഫിൽ നിന്ന് സ്വർണം കടത്തുന്ന കാരിയർമാരായി ജോലി ചെയ്തിരുന്ന നഫീറും ഫഹീമും ദുബായിൽ നിന്ന് എത്തിച്ച 2 കിലോഗ്രാം സ്വർണം മറ്റൊരാൾക്ക് മറിച്ചുവിറ്റ് ഏകദേശം 73 ലക്ഷം രൂപ സമ്പാദിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ഇരുവരെയും മംഗളൂരു അട്ടാവറിലെ ഫ്ലാറ്റിൽ വച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ കഷണങ്ങളാക്കി കാസർകോട് ബേഡഡുക്ക കുണ്ടംകുഴി മരുതടുക്കം ശങ്കരംകാടിയിൽ സഫ്‍വാന്റെ പേരിലുള്ള സ്ഥലത്തെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. അസമയത്ത് പ്രതികളെ ഇവിടെ കണ്ടെന്ന അയൽവാസികളുടെ സ്ഥിരീകരണവും മൊഴികളും കോടതിയിൽ നിർണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here