കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഒരു ഹർജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.ജസ്റ്റിസ് എ.മുഹമ്മദ് മുഷ്തയാണ് അഭിപ്രായപ്രകടനം നടത്തിയത്.
ഭർത്താവ് ഒരിക്കയ്ൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം ഭാര്യ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.തുടർന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമർശം നടത്തിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തി
376ാം വകുപ്പിൽ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗ സമത്വമുള്ളതായിരിക്കണം എന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാട്ടി.