കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജനെതിരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ തിക്കൊടിയില്‍ സംഘടിപ്പിച്ച മാർച്ചിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ക്കയറി കൊത്തിക്കീറുമെന്നാണ് ഭീഷണി. കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്‌ലാലിനെയും ഷുഹൈബിനേയും ഓർമയില്ലേ എന്നു ചോദിച്ചായിരുന്നു മുദ്രാവാക്യം വിളി.
‘ഓർമയില്ലേ ഷുഹൈബിനെ, വല്ലാതങ്ങ് കളിച്ചപ്പോൾ ചത്തുമലർന്നത് ഓർമയില്ലേ. ഓർത്തു കളിച്ചോ സൂക്ഷിച്ചോ. പ്രസ്ഥാനത്തിനു നേരെ വന്നാൽ വീട്ടിൽ കയറി കൊത്തിക്കീറും. ഓർത്തോ, ഓർത്തു കളിച്ചോളൂ..’. എന്നിങ്ങനെയാണ് മുദ്രാവാക്യം വിളി. പ്രകടനത്തിൽ പങ്കെടുത്തവർ തന്നെ വിഡിയോ പൊതു ഗ്രൂപ്പിൽ ഇട്ടതെന്നാണ് വിവരം. തിക്കൊടി പഞ്ചായത്തിൽനിന്ന് പെരുമാൾപുരത്തേക്കു മാർച്ച് നടന്നു നീങ്ങുന്നതിനിടെയാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളി ഉയർന്നത്. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.