യുക്രൈനില്‍ യുദ്ധത്തിന് പോയ ആദ്യ ഇന്ത്യക്കാരന്‍ സായി നികേഷ് അല്ല, ഈ യുവകമ്യൂണിസ്റ്റാണ്!

0
229

വിദേശപോരാളികളെ സ്വാഗതം ചെയ്യുന്ന യുക്രൈന്‍ സൈന്യത്തില്‍, ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചേര്‍ന്ന് റഷ്യയ്ക്ക് എതിരെ പോരാടുന്ന വാര്‍ത്ത രാജ്യത്തെ ആകെ അമ്പരപ്പിച്ചിരുന്നു. അതിനിടെയാണ്, സമാനമായ സാഹചര്യത്തില്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് യുക്രൈനിനെതിരെ പൊരുതിയ മറ്റൊരു ഇന്ത്യക്കാരന്റെ വാര്‍ത്ത കൂടി പുറത്തുവന്നത്.

കോയമ്പത്തൂര്‍ സ്വദേശി സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത്. എന്നാല്‍, ഇതിനും ഏഴ് വര്‍ഷം മുമ്പ് പഞ്ചാബ് സ്വദേശിയായ രവി സിംഗ് എന്ന ചെറുപ്പക്കാരനാണ് റഷ്യയെ അനുകൂലിക്കുന്ന യുക്രൈന്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന് യുക്രൈന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ഗവേഷകയുമായ ശ്വേത ദേശായി ട്വിറ്ററില്‍ രവിസിംഗിന്റെ കഥ എഴുതിയതോടെയാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം വീണ്ടും ചര്‍ച്ചയായത്. 2014-15 സമയത്തെ യുക്രൈന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രവി സിംഗിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും കുറേകാലമായി ഇയാളുടെ വിവരമൊന്നുമില്ലായിരുന്നു.

Ravi Singh a Young communist from Punjab who joins Ukraine crisis seven years  before Sai Nikesh

സായി നികേഷിന്റെ കഥ

യുക്രൈനിലെ ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായ സായി നികേഷ് രവിചന്ദ്രന്‍
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്. റഷ്യയ്‌ക്കെതിരെ പൊരുതാന്‍ ലോകമെങ്ങുമുള്ള വിദേശ പോരാളിളെ യുക്രൈന്‍ സ്വാഗതം ചെയ്തിരുന്നു. അതിനിടെയാണ്, സായി നികേഷ് ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയായ ഈ 21-കാരന്‍ സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ സായി നികേഷിന്റെ  വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചിരുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞ് രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ ശ്രമിച്ചിട്ടും നടക്കാതായപ്പോഴാണ് സായി നികേഷ്  യുക്രൈനില്‍ പഞ്ചവല്‍സര കോഴ്‌സിനു പഠിക്കാന്‍ യുക്രൈനില്‍ ചെന്നത്. സായി നികേഷിനെക്കുറിച്ച് കുടുംബത്തിന് ഒരു വിവരവുമില്ലായിരുന്നു. ഫോണില്‍ കിട്ടുന്നില്ലെന്നാണ് കുടുംബം വിശദമാക്കിയത്.

അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍  നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലുള്ള ചെറുപ്പക്കാര്‍ യുക്രൈന്‍ സൈന്യത്തില്‍ ചേരുന്നുണ്ട്. അക്കൂട്ടത്തിലാണ് സായി ചേര്‍ന്നത്.

Ravi Singh a Young communist from Punjab who joins Ukraine crisis seven years  before Sai Nikeshരവി സിംഗിന്റെ കഥ

സായി നികേഷിന്റെ ഇക്കാര്യത്തിലെ മുന്‍ഗാമിയാണ് പഞ്ചാബില്‍നിന്നുള്ള രവി സിംഗ്. എന്നാല്‍, സായി നികേഷിന്റെ എതിര്‍ഭാഗത്താണ് രവി സിംഗ്.  സായി നികേഷ് റഷ്യയ്ക്ക് എതിരെ യുക്രൈനിന്റെ പക്ഷത്തു നില്‍ക്കുമ്പോള്‍ രവി സിംഗ് യുക്രൈനിന് എതിരെ റഷ്യയുടെ പക്ഷത്താണ് നിന്നതും പൊരുതിയതും. കമ്യൂണിസ്റ്റുകാരനായ രവി സിംഗ് തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ, കമ്യൂണിസത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റഷ്യയ്ക്കു വേണ്ടി ആയുധമെടുത്തത്. ആ സമയത്ത് യുക്രൈനിന് എതിരെ പൊരുതാന്‍ വിദേശ പോരാളികളെ റഷ്യന്‍ സഹായത്തോടെ യുദ്ധമുന്നണിയില്‍ എത്തിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുപ്പക്കാര്‍ അന്ന് ഇന്‍സ്റ്റന്റ് യുദ്ധപരിശീലനവുമായി യുദ്ധത്തിനിറങ്ങിയിരുന്നു. അവരില്‍ ഒരാളായിരുന്നു രവി സിംഗ്.

പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് രവി. ന്യൂസിലാന്റിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ രവി സിംഗ് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഒരു റെസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് യുക്രൈനില്‍ കമ്യൂണിസ്റ്റുകാരായ റഷ്യന്‍ അനുകൂലികളെ യുക്രൈന്‍ സൈന്യം കൊല ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രവി സിംഗ് ആയുധമേന്തിയത്. 24 വയസ്സായിരുന്നു അന്ന് രവിക്ക്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നിന്റെ പ്രവര്‍ത്തകനായിരുന്നു രവി.

കിഴക്കന്‍ യൂറോപ്പിലെ ആഭ്യന്തര സംഘര്‍ഷങ്ങളും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള റഷ്യന്‍ അവസ്ഥകളും ഓണ്‍ലൈനില്‍ പിന്തുടര്‍ന്നിരുന്ന രവിയുടെ ജീവിതം മാറുന്നത് 2014- യുക്രൈനിലെ ഒഡെസയില്‍ നടന്ന റഷ്യന്‍ വിരുദ്ധ കൂട്ടക്കൊലയെ അറിഞ്ഞപ്പോഴാണെന്ന് ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപ്പന്‍ഡന്റില്‍ കിം സെന്‍ഗുപ്ത എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ രവിയുമായി കിം സെന്‍ഗുപ്ത നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്.

2014 മെയ് മാസം തെക്കന്‍ യുക്രൈന്‍ നഗരമായ ഒഡേസയില്‍ റഷ്യയെ പിന്തുണക്കുന്ന വിഘടനവാദികളും യുക്രൈന്‍ അനുകൂലികളും തമ്മില്‍ കടുത്ത സംഘര്‍ഷം നടന്നു. സോവിയറ്റ് കാലഘട്ടത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ കെട്ടിടത്തിന് അന്ന് യുക്രൈന്‍ അനുകൂലികള്‍ തീയിട്ടു. കെട്ടിടം കത്തി ചാമ്പലായി. 50 റഷ്യന്‍ അനുകൂലികളെങ്കിലും അന്ന് മരിച്ചു. ഇതാണ് ഒഡേസ കൂട്ടക്കൊല എന്ന് റഷ്യ വിളിക്കുന്നത്.  ഈ സംഭവം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി അഭിമുഖത്തില്‍ സിംഗ് പറയുന്നു.  തുടര്‍ന്നാണ് യുക്രൈനിലെ റഷ്യന്‍ അനുകൂലികളെ പിന്തുണയ്ക്കുന്ന സായുധ സംഘടനയില്‍ ചേരാന്‍ രവി സിംഗ് തീരുമാനിച്ചത്.  ഫാസിസത്തെ ചെറുക്കാനും കമ്മ്യൂണിസത്തെ പുനരുജ്ജീവിപ്പിക്കാനുമായി രൂപം കൊണ്ട മോസ്‌കോയിലെ എസെന്‍സ് ഓഫ് ടൈം പ്രസ്ഥാനത്തില്‍ രവി സിംഗ് ചേര്‍ന്നു. തുടര്‍ന്ന്  യുക്രൈനിലെ റഷ്യന്‍ പിന്തണയുള്ള ഖാന്‍ ബറ്റാലിയന്റെ ഭാഗമായി. ഇതിനിടെ റഷ്യന്‍ സൈന്യത്തില്‍നിന്നും സായുധ പരിശീലനം ലഭിച്ചു.

സോവിയറ്റ് യൂനിയനില്‍നിന്നും പിരിഞ്ഞ് പരമാധികാര രാഷ്ട്രമായി മാറിയ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്താണ് റഷ്യന്‍ അനുകൂല സംഘടനകളുടെ പോരാട്ടഭൂമി. തങ്ങള്‍ റഷ്യയ്‌ക്കൊപ്പം ചേരുമെന്നാണ് ഇവിടെയുള്ള റഷ്യന്‍ അനുകൂലികള്‍ പറയുന്നത്. എന്നാല്‍, ഇത് വിഘടന വാദ പ്രവര്‍ത്തനമായാണ് യുക്രൈന്‍ കാണുന്നത്. ഇത് വലിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇത്തവണ യുക്രൈന്‍ ആക്രമിക്കാനുള്ള കാരണമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞത്, ഡോണ്‍ബാസ് അടക്കമുള്ള റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള പോരാട്ടമാണ് അതെന്നാണ്. ഡോണ്‍ബാസ് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ റഷ്യന്‍ വംശജരും യുക്രൈന്‍ വംശജരുമായുള്ള പ്രശ്‌നമാണ് റഷ്യ-യുക്രൈന്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.

Ravi Singh a Young communist from Punjab who joins Ukraine crisis seven years  before Sai Nikeshനന്നായി ക്രിക്കറ്റ് കളിക്കും, അതിനാല്‍ യുദ്ധത്തിന് ഫിറ്റാണ്! 

രവി സിംഗിന്റെ കഥ തുടരാം. ഡോണ്‍ബാസില്‍ എത്തിയ തന്നെ ഭാഷ അറിയില്ലെങ്കിലും സഖാക്കള്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തതായി അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. മറ്റ് വിദേശ രാജ്യങ്ങളില്‍നിന്നും എത്തിയ പോരാളികള്‍ക്കൊപ്പം ബറ്റാലിയനിലെ സ്‌പെഷ്യല്‍ ഫോഴ്സ് അംഗമെന്ന നിലയില്‍, തന്ത്രപരമായ പരിശീലനം ലഭിച്ചു.

നേരിനൊപ്പം നിന്നാണ് താന്‍ യുദ്ധം ചെയ്യുന്നതെന്നാണ് രവി അഭിമുഖത്തില്‍ അന്ന് പറഞ്ഞത്.  ‘ഉക്രൈന്‍കാര്‍ ഭീരുക്കളാണ്. അവര്‍ മുഖാമുഖം പോരാടില്ല. അവര്‍ സിവിലിയന്മാര്‍ക്ക് നേരെ ബോംബ് എറിയുന്നു’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഡോണ്‍ബാസ് റിപ്പബ്ലിക്കിനെ റഷ്യയുമായി ചേര്‍ക്കാന്‍ എന്തിനും താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള ഞാന്‍ യുദ്ധത്തിന് ഫിറ്റാണ്. മാത്രമല്ല, നന്നായി ക്രിക്കറ്റ് കളിക്കാറുമുണ്ട്.”രവി സിംഗ് അന്ന് പറഞ്ഞു.

പഞ്ചാബിലെ ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ കഥകള്‍ കേട്ടുവളര്‍ന്ന താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് എന്നാണ് രവി സിംഗ് പറഞ്ഞത്.  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉറച്ച അനുയായിയാണ് താനെന്നും സിംഗ് പറഞ്ഞു. യുക്രൈനില്‍ നടക്കുന്നത് റഷ്യന്‍ പക്ഷക്കാരുടെ വിഘടനവാദ പ്രസ്ഥാനമല്ല, വിമോചന പോരാട്ടമാണ് എന്നാണ് രവിയുടെ പക്ഷം. പക്ഷേ, സ്വന്തം രാജ്യമായ ഇന്ത്യയില്‍ അത്തരം വിഘടനവാദ ഗ്രൂപ്പുകളെ പിന്തുണക്കില്ലെന്ന് അദ്ദേഹം തുറന്ന് പറയുന്നു. പഞ്ചാബിലെ ഖലിസ്ഥാന്‍ പ്രസ്ഥാനം അമേരിക്കന്‍  ചാരസംഘടനയായ സി ഐ എ നട്ടുവളര്‍ത്തിയതാണ് എന്നും രവി പറയുന്നു.

Ravi Singh a Young communist from Punjab who joins Ukraine crisis seven years  before Sai Nikesh

സായി നികേഷും രവി സിംഗും തമ്മിലെന്ത്? 

വീണ്ടും കോയമ്പത്തൂരുകാരന്‍ സായി നികേഷിന്റെ കഥയിലേക്ക് വരാം. വീട്ടുകാര്‍ അറിയാതയാണ് സായി നികേഷ് അന്യരാജ്യത്ത് യുദ്ധം ചെയ്യാന്‍ പോയത്. എങ്ങനെയെങ്കിലും അവനെ അവിടെനിന്നും തിരിച്ചുകൊണ്ടുവരണമന്നാണ് ബന്ധുക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സമാനമായ അവസ്ഥയാണ് രവി സിംഗിനുമുണ്ടായത്. മാതാപിതാക്കള്‍ അറിയാതെയാണ് രവി യുക്രൈനിന് എതിരെ യുദ്ധം ചെയ്യാന്‍ പോയത്. ഈ വിവരമറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും രവിയെ തിരിച്ചെത്തിക്കണം എന്നായിരുന്നു വീട്ടുകാരുടെ അഭ്യര്‍ത്ഥന.

കാര്യം മാറി. കാലവും. രവി ഇപ്പോള്‍ എവിടെയാണ്? ലോകം മുഴുവന്‍ യുക്രൈനിനു വേണ്ടി വിലപിക്കുമ്പോള്‍, സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരിക്കല്‍ നിലപാട് എടുത്ത രവി സിംഗ് എങ്ങനെയായിരിക്കും അതിനെ കാണുന്നത്?

 

LEAVE A REPLY

Please enter your comment!
Please enter your name here