അഗളി: ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസ്. മധുവിന്റെ സഹോദരി സരസുവാണ് ഇക്കാര്യം അറിയിച്ചത്. നിയമസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ മമ്മൂട്ടിയുടെ ഓഫിസിൽനിന്നുള്ളവർ മധുവിന്റെ വീട്ടിലെത്തുമെന്നാണ് സൂചന. മധുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ള കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.