ഹൊസങ്കടി വാമഞ്ചൂര്‍ ദേശീയപാതയില്‍ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനെയും ഇടിച്ച് മറിഞ്ഞു, വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

0
852

മഞ്ചേശ്വരം: പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനേയും ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 15 ബോക്‌സ് കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തി. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം അഡീ. എസ്.ഐ ഗംഗാധരന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊസോട്ട് ദേശീയപാതയില്‍ നടത്തിയ പരിശോധനക്കിടെ സ്വിഫ്റ്റ് കാറിനെ കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പൊലീസ് ജീപ്പിലിടിച്ച ശേഷം പൊലീസ് പിന്തുടരുന്നുണ്ടെന്ന ഭയത്തോടെ അമിത വേഗതയില്‍ ഓടിയ കാര്‍ ഹൊസങ്കടിയില്‍ ഒരു കാറിനിടിക്കുകയും പിന്നീട് വാമഞ്ചൂര്‍ ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരനേയും കാല്‍നടയത്രക്കാരനായ വിദ്യാര്‍ത്ഥിയേയും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിനിടെ പൊലീസ് എത്തുമ്പോഴേക്കും ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ ഹൊസങ്കടിയിലെ വിദ്യാര്‍ത്ഥി പരശുരാമ (15)യെയും ബൈക്ക് യാത്രക്കാരന്‍ ജില്ലാ സഹകരണ ബാങ്ക് പിഗ്മി ഏജന്റായ വാമഞ്ചൂര്‍ കൊപ്പളയിലെ രവിരാജി (27)നെയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവറെ തിരിച്ചറിഞ്ഞതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here