ന്യൂഡൽഹി :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ഭരണം പിടിക്കാൻ വൻ സന്നാഹവുമായി ബി.ജെ.പി നേതൃത്വം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രത്തിലെ മുൻ നിര നേതാക്കളെ തന്നെ ഇറക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ കേരളത്തിൽ പ്രചാരണത്തിനായി എത്തുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാനും ചില സീറ്റുകളിൽ വിജയിക്കാനും സാധിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയിൽ അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കും. ചില ദിവസങ്ങളിൽ ഇരു നേതാക്കളും കേരളത്തിൽ ക്യാമ്പ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട് . ഫെബ്രുവരി 21ന് യോഗി ആദിത്യനാഥ് വിജയ് യാത്ര ഉദ്ഘാടനം ചെയ്യും. ആദിത്യനാഥിന് ശേഷമായിരിക്കും അമിത് ഷാ എത്തുക. യാത്രയുടെ സമാപന ദിനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കാൻ സാദ്ധ്യതയുള്ളത് അതേസമയം ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമായിട്ടില്ല.
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും യാത്രയിൽ പങ്കെടുക്കും. കൂടാതെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, യുവമോർച്ച ദേശീയ നേതാവും എം.പിയുമായ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിനെത്തും.