റിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഇന്ന് രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹ പാർട്ടികൾക്കും ഹോട്ടലുകളിലെ സംഗമങ്ങൾക്കും ഒരു മാസം വിലക്കേർപ്പെടുത്തി. ജിമ്മുകൾക്കും വിനോദ പരിപാടികൾക്കും 10 ദിവസം വിലക്കുണ്ട്. റസ്റ്റോറൻറുകളിൽ ഉപഭോക്താക്കളെ ഇരുത്തി കഴിപ്പിക്കാൻ പാടില്ല. ഭക്ഷണം പാർസൽ ആയി മാത്രമേ നൽകാൻ പാടുള്ളൂ.
കോർപ്പറേറ്റ് യോഗങ്ങൾ, പാർട്ടികൾ എന്നിവ ഉൾപ്പെടെ ഹോട്ടലുകളിലേയും ഓഡിറ്റോറിയങ്ങളിലേയും എല്ലാ തരത്തിലുള്ള സംഗമങ്ങളും ഒരു മാസത്തേക്കാണ് വിലക്കിയത്. കല്യാണ മണ്ഡപങ്ങൾക്കും വിലക്ക് ഒരു മാസം ബാധകമാണ്. സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ, ഗെയിം കേന്ദ്രങ്ങൾ, ജിം, സ്പോർട്സ് സെൻററുകൾ എന്നിവ പത്ത് ദിവസത്തേക്കും അടച്ചിടണം. സാമൂഹിക സംഗമങ്ങളിൽ പരമാവധി 20 പേരേ പങ്കെടുക്കാൻ പാടുള്ളൂ.
വിലക്ക് ലംഘിക്കുന്ന സ്ഥാപനം ആദ്യ ഘട്ടത്തിൽ 24 മണിക്കൂറും രണ്ടാമത് ആവർത്തിച്ചാൽ 48 മണിക്കൂറും മൂന്നാം തവണ ആവർത്തിച്ചാൽ ഒരാഴ്ചയും നാലാം തവണയും ലംഘനം തുടർന്നാൽ ഒരു മാസവും അടച്ചിടേണ്ടിവരും. പരിശോധനക്കെത്തുന്ന സംഘം സിസിടിവികൾ പരിശോധിച്ചാകും നടപടിയെടുക്കുക.
കൊവിഡ് കേസുകൾ മുന്നൂറ് കടന്നതോടെയാണ് സൗദി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഇന്ത്യയും യു.എ.ഇയും അടക്കം 20 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്നതിനുള്ള വിമാന വിലക്ക് ബുധനാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്ക് പ്രാബല്യത്തിലാണ്.