ഉപ്പള: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത് വലിയ പ്രയാസവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതിനാൽ ഈ നിബന്ധന എത്രെയും പെട്ടെന്ന് ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ദീൻ കേന്ദ്ര വിദേശ കാര്യ മന്ത്രി വി മുരളീധരനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.
72 മണിക്കൂർ മുമ്പ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവർ പോലും വലിയ തുക നൽകി വീണ്ടും പരിശോധന നടത്തണമെന്ന് തീർത്തും അനീതിയാണ്. പ്രവാസികൾ അനുഭവിക്കുന്ന ഈ ഗുരുതരമായ പ്രശ്നം പ്രത്യേകമായി പരിഗണിച്ച് അനാവശ്യമായ പ്രസ്തുത പരിശോധന ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ആർ.ടി.പി.സി.ആർ പരിശോധന സൗജന്യമായും ഭൂരിഭാഗം വിമാനത്താവളങ്ങളിൽ 500 മുതൽ 900 വരെ പരിശോധനയ്ക്ക് ഈടാക്കുമ്പോൾ കേരളത്തിലെ എയർപോർട്ടുകളിൽ മാത്രം 1200 രൂപ മുതൽ മുകളിലോട്ട് കൂടിയ തുക ഈടാക്കുന്നത് തീർത്തും അനീതിയാണെന്നും
സാധാരണക്കാരായ പ്രവാസികൾ ഏറെയുള്ള കേരളത്തിലെ എയർപോർട്ടുകളിൽ കോവിഡ് പരിശോധനകൾ സൗജന്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ എം.സി ഖമറുദ്ധീൻ ആവശ്യപ്പെട്ടു.