കേരളത്തിൽ ചെറിയ പെരുന്നാള്‍ ദിനത്തിലും CBSE പരീക്ഷ; മെയ് 13-ലെ 10,12 ക്ലാസ് പരീക്ഷയ്ക്കെതിരേ പ്രതിഷേധം

0
222

ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിന്നും ശേഷമാണ് മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് പതിമൂന്നിന് ആണ് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം ചെറിയ പെരുന്നാളിന്റെ പൊതു അവധിയാണ്.

ദേശീയ കലണ്ടർ പ്രകാരം 14നാണ് ചെറിയ പെരുന്നാളിന്റെ പൊതു അവധി. മാസപ്പിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാൾ വരിക. അതിനാൽ പരീക്ഷ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കുവാനാണ് തീരുമാനമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

മെയ് 13ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് പശ്ചാതലത്തിൽ ഒരു ക്ലാസിൽ 12 പേരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകൾ 50 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികൾ ഒരുമിച്ച് എത്തുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
സി ബി എസ് ഇ തീരുമാന പ്രകാരം മെയ് നാല് മുതൽ ജൂൺ വരെയാണ് ഫൈനൽ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് നാലിന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് ആറിന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാ‍ർഗനിർദേശങ്ങൾക്ക് പുറമേ കോവിഡ് 19 മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ചോദ്യ പേപ്പർ വായിക്കാൻ അധികമായി 15 മിനിറ്റ് നൽകും. പരീക്ഷയ്‌ക്ക് എത്തുമ്പോൾ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ഉണ്ടാകും.

39 ദിവസം നീണ്ട് നിൽക്കുന്നതാണ് ഈ വർഷത്തെ പരീക്ഷ കാലം. കഴിഞ്ഞ വർഷം ഇത് 45 ദിവസമായിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കിടയിൽ പഠനത്തിനും റിവിഷനും മതിയായ സമയം ലഭിക്കുന്ന രീതിയിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. പ്രധാനമായും രണ്ട് മുഖ്യ വിഷയങ്ങൾക്കാണ് സമയം ലഭിക്കുക.

കോവിഡ് പശ്ചാത്തലത്തിൽ സിലബസിൽ സി ബി എസ് ഇ 30 ശതമാനം കുറവ് വരുത്തിയിരുന്നു. വിദ്യാലയങ്ങൾ മാർച്ച് ഒന്നിന്നാണ് പ്രാക്ടിക്കൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് മെയ് മുതലുള്ള ഫൈനൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here