ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര യാത്രാവിമാനങ്ങൾക്കുണ്ടായിരുന്ന യാത്രാനിരോധനം മാർച്ച് 31 വരെ നീട്ടിയതായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു. കഴിഞ്ഞ വർഷം കൊവിഡ് രോഗം ലോകമാകെ ശക്തമായ സമയത്ത് മാർച്ച് മാസത്തിലാണ് അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഇന്ത്യ യാത്രാനിരോധനം കൊണ്ടുവന്നത്. എന്നാൽ അന്താരാഷ്‌ട്ര കാർഗോ വിമാനങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഡിജിസിഎ പറയുന്നു. വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് അന്താരാഷ്‌ട്ര വിമാന സർവീസ് ആവശ്യമെങ്കിൽ പ്രത്യേകമായി അനുവദിക്കുമെന്നും അറിയിപ്പിലുണ്ട്.
കൊവിഡ് രോഗം രാജ്യത്ത് കുറയുന്നതിനനുസരിച്ച് വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്ന നിബന്ധനകളിൽ അയവ് വരുത്തിയിരുന്നു. എന്നാൽ അന്താരാഷ്‌ട്ര വിമാനയാത്രയിൽ മാത്രം ഇതുവരെ ഇളവ് വരുത്തിയിട്ടില്ല. ആഭ്യന്തര വിമാന സർവീസുകൾക്ക് എന്നാൽ അനുമതി നൽകിയിട്ടുണ്ട്. ബ്രിട്ടണിലെ പരിവർത്തനം വന്ന കൊവിഡ് വൈറസിന്റെ അതിവേഗമുളള രോഗവ്യാപനം മൂലം ഡിസംബർ മാസത്തിൽ ഇന്ത്യ ബ്രിട്ടണിലേക്കും ബ്രിട്ടണിൽ നിന്നുമുളള വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. പിന്നീട് രോഗം നിയന്ത്രണ വിധേയമായതോടെ ഈ നിരോധനം പിൻവലിക്കുകയും ചെയ്‌തു.