സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ തന്നെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കള്‍ തന്നെ മല്‍സരിക്കാനാണ് സാധ്യത.
മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്താണ് ബിജെപി. 2016ലെ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അരികെ എത്തിയതുമാണ്. മുസ്‌ലിം ലീഗിന്‍റെ പി.ബി.അബ്ദുൽ റസാഖ് 89 വോട്ടിനാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2011ൽ സുരേന്ദ്രനെതിരെ അയ്യായിരത്തിലേറെ വോട്ടായിരുന്നു ഭൂരിപക്ഷം. സിറ്റിങ് എം.എല്‍.എ. എം.സി.കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് കേസും തദ്ദേശത്തില്‍ ലീഗ് കോട്ടകളിലെ തോല്‍വിയും ബിജെപിക്ക് പ്രതീക്ഷയാണ്.
ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ഉള്‍പ്പെടെ സ്ഥാനാര്‍ഥി പരിഗണനാപ്പട്ടികയിലുണ്ട്. നാല് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാർ ഷെട്ടി എന്നിവരെയും പരിഗണിച്ചേക്കാം. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും ചേരുമ്പോള്‍ വിജയഫോര്‍മുലയാകുമെന്ന് കരുതുന്നു. ബിജെപി അധികാരത്തില്‍ ഇരിക്കുന്ന കര്‍ണാടക, ജില്ലയോട് ചേര്‍ന്നുകിടക്കുന്നതും മുതല്‍ക്കൂട്ടാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.