കാസർകോട്:പട്ടാപകൽ ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസർകോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നതായി പറയുന്നു.
ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്റ്റോപിനടുത്തെ മെഡികൽ സറ്റോറിൽ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലർ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കിംസ് – അരമന ആശുപത്രിക്കടുത്തെ ഹെൽത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടൻ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബൈകിൽ പോകുകയായിരുന്ന രണ്ട് പൊലീസുകൾ റഫീഖിനെ മർദ്ദിക്കുന്നത് കണ്ടെങ്കിലും എന്താണ് പ്രശ്നം എന്ന് അന്വേഷിക്കാതെയും ബൈക് നിർത്താതെയും പോകുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ ആരോപിക്കുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയാണ് ചെയ്തത്.
കൊലപാതക വിവരമറിഞ്ഞ് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിസ്ഥലത്തെ കണ്ടെത്താൻ സി സി ടി വിയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിൻ്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.