ദോഹ: 2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള കര -ജല-വ്യോമ അതിർത്തികൾ തുറന്നുകൊടുക്കാൻ തീരുമാനമായി. കുവൈത്ത് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിർത്തികൾ തിങ്കളാഴ്ച രാത്രി തന്നെ തുറന്നേക്കും. അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉപരോധം മൂലമുണ്ടായ ഗൾഫ് പ്രതിസന്ധിക്കും ഇതോടെ അറുതി ആവുകയാണ്. ജനുവരി അഞ്ചിന് സൗദിയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിലിൻെറ (ജി.സി.സി) 41ാമത് ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിന് മുമ്പേയാണ് തീരുമാനമുണ്ടായിരിക്കുന്നത്.
ഉച്ചകോടിയിൽ പ ങ്കെടുക്കാൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കഴിഞ്ഞ ദിവസം സൗദി രാജാവിൻെറ ക്ഷണകത്ത് ലഭിച്ചിരുന്നു. ഖത്തറും സൗദിയും തമ്മിലുണ്ടാക്കിയ പരിഹാരകരാറുമായി ബന്ധപ്പെട്ട അന്തിമതീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. തിങ്കളാഴ്ച തന്നെ ഖത്തർ സൗദി കരഅതിർത്തിയായ അബൂസംറ തുറക്കാനുള്ള ഒരുക്കങ്ങൾ നടന്നിരുന്നു. തുടക്കംമുതൽതന്നെ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിൻെറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫലപ്രാപ്തിയിലേക്ക് എത്തിയത്. ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ് നടപടികൾ ത്വരിതഗതിയിലായത്.