ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സ്വാഭാവികം. എന്നാൽ ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീർക്കാൻ ഇറ്റലിയിലെ ഒരാൾ നടന്നത് 450 കിലോമീറ്റർ. രാത്രി രണ്ട് മണിയോടെ പോലീസ് തടഞ്ഞു നിർത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ഇത്രയും ദൂരം നടന്നു കഴിഞ്ഞതായി അയാൾക്ക് മനസിലായത്. ഭാര്യയോട് അയാൾക്കുള്ള ദേഷ്യം മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് ആ 48 കാരന് 400 യൂറോ പിഴ ചുമത്തി.
ഭാര്യയോടുള്ള കോപം തണുപ്പിക്കാനാണ് കഠിനമായ തണുപ്പിനെ അവഗണിച്ച് വീട്ടിൽ അയാൾ നിന്നിറങ്ങി നടന്നതെന്ന് ഒരു ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. കോമോയിലെ വീട്ടിൽ നിന്ന് നടപ്പ് തുടങ്ങിയ അയാൾ 280 മൈൽ താണ്ടി ഫാനോയിൽ എത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടർന്നായിരുന്നു അത്. നടന്ന് നടന്ന് ക്ഷീണിച്ചതായും ഇത്രയും ദൂരം താണ്ടിയത് അറിഞ്ഞില്ലെന്നും, ആശ്ചര്യമുണ്ടെന്നും അയാൾ പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ തുടരന്വേഷണത്തിൽ ഇയാളെ കാണാതായതിനെ തുടർന്ന് ഒരാഴ്ചയ്ക്ക് മുമ്പ് ഭാര്യ പരാതി നൽകിയത് ശ്രദ്ധയിൽ പെട്ടു. ഇയാളുടെ ഭാര്യയെ പോലീസ് ഉടനെ തന്നെ വിവരമറിയിക്കുകയും അയാളെ കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. നടപ്പിനിടെ ചിലർ തനിക്ക് ഭക്ഷണവും വെള്ളവും നൽകിയതായി ഇയാൾ അറിയിച്ചു. ഈ വിദ്വാന്റെ പേരോ മറ്റ് വിവരമോ പോലീസ് വെളിപ്പെടുത്തിയില്ല.
ഇയാളുടെ വിചിത്രമായ കഥ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാൾക്ക് ‘ഫോറസ്റ്റ് ഗംപ്’ എന്ന പേര് നൽകിയിരിക്കുകയാണ് നാട്ടുകാർ. 1994 ൽ പുറത്തിറങ്ങിയ സിനിമയിലെ ഫോറസ്റ്റ് ഗംപ് എന്ന നായകകഥാപാത്രം ആയിരക്കണക്കിന് മൈലുകളാണ് കാൽനടയായി താണ്ടിയത്. ഭാര്യയോടുള്ള കലിപ്പ് തീർക്കാൻ നടന്ന അയാൾക്ക് പിഴ ചുമത്തിയതിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചു. ഭാര്യയെ ഉപദ്രവിക്കാതെ ഇറങ്ങി നടക്കാൻ തോന്നിയത് ഒരു കുറ്റമാണോ എന്നാണ് പലരുടേയും ചോദ്യം.