തിരുവനന്തപുരം: യു ഡി എഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിക്ക് എതിരെ കുറിപ്പുമായി തഹിലിയ രംഗത്ത് എത്തിയിരിക്കുന്നത്. യു ഡി എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നമെന്ന് പിണറായി വിജയൻ എന്നാണ് തഹിലിയ ചോദിച്ചത്.
സംഘി വിജയൻ എന്നാണ് തഹിലിയ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗ് യു ഡി എഫിനെ നിയന്ത്രിക്കുന്നേ എന്ന് പറഞ്ഞ് ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും ഫാത്തിമ തഹിലിയ ആരോപിച്ചു.
ഫാത്തിമ തഹിലിയ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
‘UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?
ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ട്. ‘മുസ്ലിം ലീഗ് യു ഡി എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നത്.
UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പൊലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫീസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ RSS തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.’