കർഷകർക്കൊപ്പം കേരളം; കാർഷിക നിയമ ഭേ​ദ​ഗതി തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം

0
350

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദ​ഗതി തള്ളാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക.

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമ ഭേദ​ഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കക്ഷി നേതാക്കൾ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുകയുള്ളൂ.

രാജ്യത്തെ കർഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ തയ്യാറെടുക്കുന്നത്. കർഷക സമരം 25 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാൻ തയ്യാറായിട്ടില്ല. കേന്ദ്രവും കർഷകരുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സർക്കാരും കർഷകർക്ക് പൂർണ പിന്തുണയുമായി രം​ഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here