കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാൻ ആർ.എസ്.എസ് പരിവാർ ബൈഠക്കിൽ തീരുമാനം. ഇന്നലെ എറണാകുളത്ത് ചേർന്ന ആർ.എസ്.എസ് പരിവാർ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിന് നിർദ്ദേശം നൽകിയത്. കൂടുതൽ ആസൂത്രണ മികവോടെയും ഐക്യത്തോടെയും പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും വീഴ്ചകളും യോഗം ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്താനായതായി യോഗം വിലയിരുത്തി. ബി.ജെ.പിക്ക് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥലങ്ങളിൽ പോലും വിജയിക്കാനായി തിരഞ്ഞെടുപ്പ് പോർമുഖത്ത് നിൽക്കുമ്പോൾ ചില വിവാദങ്ങളുയർത്തിക്കൊണ്ടുവന്നത് ശരിയായില്ല. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത്തരം വിവാദങ്ങളുണ്ടാക്കാതിരിക്കാൻ പാർട്ടിയിലുള്ള എല്ലാവരും ശ്രദ്ധിക്കണം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതായി ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. രാമജന്മഭൂമിയിലെ ക്ഷേത്ര നിർമ്മാണത്തിനായി സ്വരൂപിക്കുന്ന നിധി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ആർ.എസ്.എസ് നേതാക്കളായ ഹരികൃഷ്ണകുമാർ, പി.ഗോപാലൻകുട്ടി, എം.രാധാകൃഷ്ണൻ, എസ്.സേതുമാധവൻ, ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ എം.എൽ.എ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ജോർജ്ജ് കുര്യൻ, എം.ടി.രമേശ്, പി.സുധീർ, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.