നീലേശ്വരം ∙ കൂറ്റൻ തിമിംഗലത്തിന്റെ ജഡം ഒരു മാസത്തോളമായി കടലിൽ ഒഴുകി നടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ 10 നോട്ടിക്കൽ മൈൽ അകലെ തീരദേശ പൊലീസ് പട്രോളിങ് സംഘമാണ് ഇതിനെക്കണ്ടത്. പട്രോളിങ്ങിനിടെ കടലിൽ ദ്വീപ് പോലെ ഉയർന്നു നിൽക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തു ചെന്നപ്പോഴാണ് കൂറ്റൻ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്.
4 ടണ്ണിൽ അധികം ഭാരം വരുമെന്നു തീരദേശ പൊലീസ് പറയുന്നു. വർഷങ്ങൾക്കു മുൻപ് നീലേശ്വരത്തും വലിയപറമ്പിലും ഉൾപ്പെടെ കൂറ്റൻ തിമിംഗലങ്ങളുടെ 10 ജഡം അടിഞ്ഞപ്പോൾ തീരദേശ പൊലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നു വില കൂടിയ ആഡംബര സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്നതിലെ ചേരുവ എടുക്കുന്നതിനാണ് തിമിംഗല വേട്ടക്കാർ ഇവയെ വേട്ടയാടുന്നത്. കാലാവസ്ഥാവ്യതിയാനം കാരണവും തിമിംഗലങ്ങൾ ചത്തുപോകാറുണ്ട്.