സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത് വനിതാ പോലീസുകാര്‍; അന്വേഷണം പ്രഖ്യാപിച്ച് കമ്മീഷണര്‍

0
166

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം. പ്രാഥമിക നടപടിയായി ആറ് വനിതാ പോലീസുകാരെ താക്കീത് ചെയ്തു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലാണ് വനിതാ പോലീസുകാര്‍ പ്രതിക്കൊപ്പം സെല്‍ഫിയെടുത്തതെന്നാണ് ആക്ഷേപം. ഒരു കൗതുകത്തിന് എടുത്തതാണെന്നാണ് പോലീസുകാരുടെ വിശദീകരണം.

ആശുപത്രിയില്‍ വെച്ച് സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് നടത്തിയ അന്വേഷണത്തില്‍ നഴ്‌സുമാര്‍ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.

ഇതിനിടെ സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ആശുപത്രിയിലെത്തിയ പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിക്കുന്നുണ്ട്. അനില്‍ അക്കര എംഎല്‍എ ഇത്തരത്തില്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. സ്വപ്‌ന സുരേഷ് അഡ്മിറ്റായ ദിവസം രാത്രിയാണ് അനില്‍ അക്കര ആശുപത്രിയിലെത്തിയത്.

ഇതേ തുടര്‍ന്ന് എന്‍ഐഎ അധികൃതര്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. താന്‍ ആശുപത്രിയില്‍ പോയിരുന്നുവെന്നും സ്വപ്‌ന സുരേഷ് ഉന്നതരെ ബന്ധപ്പെടാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് അധികൃതരെ അറിയിക്കുന്നതിനാണ് പോയതെന്നും അനില്‍ അക്കര വിശദീകരിച്ചു. മന്ത്രി എ.സി.മൊയ്തീന്‍ നേരിട്ടെത്തിയാണ് സ്വപ്‌ന സുരേഷിന് ഉന്നതരുമായി ചര്‍ച്ച നടത്താനുള്ള അവസരമുണ്ടാക്കിയതെന്ന ആരോപണം അനില്‍ അക്കര നേരത്തെ ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here