തിരുവനന്തപുരം: യു എ ഇയിൽ നിന്ന് നയതന്ത്ര ബാഗേജിലൂടെ എത്തിച്ച 17, 000 കിലോ ഈന്തപ്പഴം വിതരണം ചെയ്തത് സംസ്ഥാനത്തെ സ്പെഷ്യൽസ്കൂളിലെയും മറ്റും കുട്ടികൾക്ക്. യു എ ഇ പ്രസിഡന്റിന്റെ സമ്മാനമായി ഒരാൾക്ക് 250ഗ്രാം എന്നകണക്കിന് 40,000കുട്ടികൾക്കാണ് ഈന്തപ്പഴം നൽകിയത്. കുട്ടികൾക്ക് കൈമാറാനായി കോൺസുലേറ്റ് ഈന്തപ്പഴം സർക്കാരിനെ ഏൽപ്പിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് 2017ലാണ് ഒരു കണ്ടെയ്നറിൽ ഇത്രയും ഈന്തപ്പഴം എത്തിയത്.
നടപടി വിദേശസഹായ നിയന്ത്രണ നിയമത്തിന്റെയും പ്രോട്ടോക്കോളിന്റെും ലംഘനമാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിനെതിരെ കേസെടുക്കും. ഇതിനൊപ്പം കോൺസുലേറ്റിന്റെ ആവശ്യത്തിനെന്നുപറഞ്ഞ് കൊണ്ടുവന്ന ശേഷം മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിലും കേസെടുക്കും. വെവ്വേറെ കേസുകളാവും എടുക്കുക. അന്വേഷിക്കാൻ രണ്ട് സംഘത്തെയും നിയോഗിക്കും.
ബംഗളൂരു വിമാനത്താവളം വഴി 2018ലും നയതന്ത്ര ബാഗേജിൽ മതഗ്രന്ഥങ്ങൾ എന്നപേരിൽ ചിലപാക്കറ്റുകൾ എത്തിക്കുക്കുയും ഇത് സ്വപ്നയും സംഘവും ഏറ്റുവാങ്ങി റോഡുമാർഗം കേരളത്തിലെത്തിച്ചെന്നും വ്യക്തമായിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് കസ്റ്റംസിന് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.