മുംബൈ∙ ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ ബംഗ്ലാവിലെ അനധികൃത നിർമാണം മുംബൈ കോർപറേഷൻ (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവിൽ, ശുചിമുറി ഒാഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിർമിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കണമെങ്കിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് ഇന്നലെ നടിയുടെ ബംഗ്ലാവിൽ നോട്ടിസ് പതിപ്പിച്ചിരുന്നു.
അതേസമയം, കോർപറേഷന്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. അതിനിടെ, കങ്കണ ഹൈക്കോടതിയെയും സമീപിച്ചു. ഹർജി 12.30ന് പരിഗണിക്കും.
എന്റെ മുംബൈ ഇപ്പോൾ പാക്ക് അധിനവേശ കശ്മീർ ആയി മാറിയെന്നും കങ്കണ ട്വീറ്റ് ചെയ്തു. ശിവസേനയുമായുള്ള പോരിനെത്തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ എന്ന ലക്ഷ്യമിടുന്നത്. ‘എനിക്ക് ഒരിക്കലും തെറ്റിയിട്ടില്ല. എന്റെ ശത്രുക്കൾ അത് എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കും. എന്റെ മുംബൈ ഇപ്പോൾ പാക്ക് അധിനവേശ കശ്മീർ ആയി മാറി. ജനാധിപത്യത്തിന്റെ മരണമാണ്’ – അവർ ട്വീറ്റ് ചെയ്തു.
സുശാന്ത് കേസുമായി ബന്ധപ്പെട്ട് കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്പോരിനു പിന്നാലെയാണ് ശിവസേന ഭരിക്കുന്ന ബിഎംസിയുടെ നടപടി. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളിൽനിന്നാണ് വിവാദത്തിന്റെ തുടക്കം. ഹിമാചൽ പ്രദേശിലെ വീട്ടിൽനിന്ന് ഇറങ്ങിയ കങ്കണ ഇന്ന് ഉച്ചതിരിഞ്ഞു മുംബൈയിൽ എത്തിച്ചേരും. മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതൽ പൊലീസിനെ വിന്യാസിച്ചു.