ന്യൂഡല്‍ഹി ∙ ശ്വാസകോശങ്ങള്‍ക്കു തകരാർ സംഭവിക്കുന്നു എന്നതാണ് കോവിഡ് ബാധിതര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാകുകയും ശ്വാസമെടുക്കാനുള്ള ശേഷിയെ ബാധിക്കുകയും ചെയ്യുന്നുവെന്നാണു റിപ്പോര്‍ട്ട്.
അതേസമയം ഓസ്ട്രിയയില്‍ നടത്തിയ പഠനത്തില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന തകരാർ സ്വയമേവ പരിഹരിക്കപ്പെടുന്നുണ്ടെന്നാണു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഗുരുതരമായി രോഗം ബാധിച്ച ശേഷം രോഗമുക്തി നേടിയ 82 പേരുടെ വിവരങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കിയത്.
ആശുപത്രി വിട്ട ശേഷം 6, 12, 24 ആഴ്ചകളില്‍ ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയാണു പഠനം നടത്തിയത്. ഓരോ ഘട്ടത്തിലും എടുത്ത ശ്വാസകോശത്തിന്റെ സിടി സ്‌കാന്‍ പരിശോധിച്ചതില്‍നിന്നു രോഗം മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ നല്ല തോതില്‍ പരിഹരിക്കപ്പെട്ടതായി കണ്ടെത്തി.
ഗുരുതരമായി രോഗം ബാധിച്ചവരില്‍ 88 ശതമാനം പേര്‍ക്കും രോഗമുക്തി നേടി 6 ആഴ്ചയില്‍ ശ്വാസകോശത്തിനു തകരാറുകള്‍ കണ്ടെത്തിയിരുന്നു. 12 ആഴ്ചയായപ്പോള്‍ ഇതു 56% ആയി ചുരുങ്ങി. രോഗമുക്തി നേടി ആഴ്ചകളോളം ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ തുടരുമെങ്കിലും ശ്വസനഅറകള്‍ സാവധാനം സ്വയം പഴയനില വീണ്ടെടുക്കുന്നുണ്ടെന്നാണു പഠനം വ്യക്തമാക്കുന്നത്. ഫ്രാന്‍സില്‍ നടത്തിയ മറ്റൊരു പഠനത്തിലും ഇതേ ഫലമാണു ലഭിച്ചത്.
കോവിഡ് മുക്തി നേടിയ ശേഷവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ചികിത്സ ലഭ്യമാക്കണമെന്നുള്ള സൂചനയും പഠനം നല്‍കുന്നുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങളില്ലാത്ത രോഗികളുടെ ശ്വാസകോശത്തിനും പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്ന സാഹചര്യത്തില്‍ ഈ രണ്ടു പഠനങ്ങളും ഗൗരവത്തോടെയാണു ശാസ്ത്രലോകം വിലയിരുത്തുന്നത്.