തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനസില്‍ ചിന്തിക്കാത്ത പരാമര്‍ശമാണ് ഉണ്ടായതെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. വിവാദ വാക്കുകൾ പിൻവലിച്ച് അതില്‍ നിര്‍വാജ്യ ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കുളത്തൂപ്പുഴയിലെ ആരോഗ്യപ്രവർത്തകന്‍റെ കോൺഗ്രസ് അനുകൂല സംഘടനാ ബന്ധത്തെ കുറിച്ചുളള ചോദ്യത്തിന് ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.
സ്ത്രീവിരുദ്ധമായ പ്രസ്താവന പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് മന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ നിലപാട് സ്ത്രീസമൂഹത്തോടുളള വെല്ലുവിളിയാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ കുറ്റപ്പെടുത്തല്‍. പരാമർശം മര്യാദയില്ലാത്തതാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐക്കാർ മാത്രമല്ല എൻജിഒ യൂണിയൻകാരും പീഡിപ്പിക്കുന്നുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു പിന്നാലെ ചെന്നിത്തല വാർത്താകുറിപ്പിലൂടെ വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയത്തില്‍ ഖേദപ്രകടം നടത്തിയിരിക്കുന്നത്.