തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്തെ പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി. സമരക്കാരെ പറഞ്ഞ് മനസിലാക്കണം. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കി.
‘വൈറസിന്റെ ശ്രേണി ഘടന ഗവേഷണ ഫലം മനസിലാക്കിയിട്ടുണ്ട്. ഇതിനാല്‍ നന്നായി ശ്രദ്ധിക്കണം. എന്നാല്‍ സംസ്ഥാത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇത്’– ആരോഗ്യമന്ത്രി പറഞ്ഞു.