ഈ മാസം പകുതിയോടെ കേരളത്തിലും ശരാശരിയിൽ കൂടിയ മഴയ്ക്കു സാധ്യത

0
184

പത്തനംതിട്ട ∙ സെപ്റ്റംബറിൽ രാജ്യത്ത് ശരാശരിയിലും കൂടിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയെന്നു ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. മൺസൂൺ പുരോഗതി സംബന്ധിച്ചു നടത്തിയ വെബിനാറിൽ ഐഎംഡി മേധാവി എം.മഹാപത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം മൂന്നാം വാരത്തോടെ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതലായി മഴ ലഭിക്കാം. 17നു ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ ഫലമായാണ് ഇത്.

1926 നു ശേഷം ഏറ്റവുമധികം മഴ ലഭിക്കുന്ന ഓഗസ്റ്റ് മാസമാണ് ഈ വർഷത്തേത്– 27 ശതമാനം അധികം. ജൂണിൽ 17 ശതമാനം അധികം ലഭിച്ചു. കനത്ത മഴ ലഭിച്ചിരുന്ന ജൂലൈയിൽ 10 ശതമാനം കുറവാണ്. സംസ്ഥാനത്ത് ഇന്നലെ വരെ 5 ശതമാനം മഴയുടെ കുറവുണ്ടെന്നാണു തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കാലവർഷത്തിന്റെ പിന്മാറ്റം ഉടൻ ആരംഭിക്കും. ഒക്ടോബറിൽ തുലാമഴയെത്തുന്നത് ഇങ്ങനെയാണ്. എൽനിനോ പ്രതിഭാസത്തിന്റെ ശക്തി കുറഞ്ഞതും മഴയ്ക്ക് അനുകൂല സാഹചര്യമാണ്.

ന്യൂനമർദം ദുർബലമായി; കേരള തീരത്ത് കടലേറ്റം

അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദം വടക്കോട്ടു നീങ്ങി ദുർബലമായെങ്കിലും ഏതാനും ദിവസം കൂടി നേരിയ മഴയും കടലേറ്റവും പ്രതീക്ഷിക്കാം. നാളെ രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെ കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് ചില സ്ഥലങ്ങളിലാണ് വേലിയേറ്റ സാധ്യതയെന്ന് ഹൈദരാബാദ് ആസ്ഥാനമായ സമുദ്രസ്ഥിതി പഠന കേന്ദ്രമായ ഇൻകോയ്സ് അറിയിച്ചു. 3.3 മീറ്റർ വരെ ഉയരമാർജിക്കുന്ന തിരകൾ 18 മുതൽ 23 സെക്കൻഡ് വരെ കരയിലേക്ക് അടിച്ചു കയറാൻ സാധ്യതയുണ്ട്.

തീരത്തോടു ചേർത്ത് ബോട്ട് ഓടിക്കാനോ കടലിലേക്ക് ഇറക്കാനോ ശ്രമിക്കരുത്. കടലിൽനിന്നു കരയിലേക്കും കയറരുതെന്നാണു മുന്നറിയിപ്പ്. ഓരോ ബോട്ടുകളും അകറ്റി നങ്കൂരമിട്ടില്ലെങ്കിൽ പരസ്പരം ഇടിച്ചു കേടുപാടിനും സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിലാണു കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.

കടൽത്തീരത്തെ ജലവിനോദ കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവയ്ക്കാൻ നിർദേശമുണ്ട്. കടൽക്കാറ്റിന്റ വേഗം മണിക്കൂറിൽ 55 കി.മീ വരെ ഉയരുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലേക്കു പോകരുത്. എന്നാൽ പുറംകടലിലുള്ളവർ സുരക്ഷിതരാണെന്ന് ഇൻകോയ്സ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ കേന്ദ്രം എന്നിവർ വ്യക്തമാക്കി. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 

സംസ്ഥാനത്ത് വ്യാപക മഴ

ന്യൂനമർദ ഫലമായി സംസ്ഥാനത്ത് ഇന്നലെ വ്യാപക മഴ ലഭിച്ചു. ചേർത്തല (17 സെന്റീമീറ്റർ), ഹരിപ്പാട്, കുമരകം, ചാലക്കുടി, കൊടുങ്ങല്ലൂർ (17), മങ്കൊമ്പ് (16), കൊച്ചി (15), വൈക്കം, പിറവം, നിലമ്പൂർ (13), കരിപ്പൂർ, കോഴിക്കോട്, കോട്ടയം, മാവേലിക്കര, ആലുവ, പീരുമേട് (11), ചെങ്ങന്നൂർ, കോഴ, ഒറ്റപ്പാലം, വൈത്തിരി, ഇരിക്കൂർ, കോന്നി (8), കൊല്ലം, അയിരൂർ, കാഞ്ഞിരപ്പള്ളി, മൂന്നാർ (7) എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ ലഭ്യമായ മഴയുടെ അളവ്.

LEAVE A REPLY

Please enter your comment!
Please enter your name here