തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണംകടത്തിയ കേസിൽ നിർണായക അറസ്റ്റ്. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിൽ മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതിയാണ്. ഇതോടെ സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇന്ന് അറസ്റ്റിലായവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് റിപ്പോർട്ട്.തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.