കാസർകോട്: ലഡാക്കിലെ സൈനികത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മിൽമ കാസർകോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂർ വണ്ണാർ വയലിലെ വിമുക്തഭടൻ ബാബുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ സെക്യൂരിറ്റി ചുമതലയിൽ നിന്ന് പുറത്താക്കിയതായി മിൽമ കാസർകോട് ഡയറി മാനേജർ കെ.എസ് ഗോപി അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു ബാബുരാജ്. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് കമ്പനി വഴിയാണ് ആനന്ദശ്രമത്തെ മിൽമ ഡയറിയിൽ ജോലിക്ക് എത്തിയത്. അതിനിടെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സുരക്ഷാ ജീവനക്കാരനെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ കാസർകോട് ഡയറിയിലേക്ക് പ്രകടനം നടത്തിയ യുവമോർച്ച നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.