കൊറോണ വ്യാപനത്തിന്റെ ഭീതിദമായ സാഹചര്യത്തിലും രാജ്യത്ത് ബി.ജെ.പി സർക്കാർ തുടർന്നു വരുന്ന വിദ്യാർത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മെയ് 6 ന് ദേശീയ പ്രക്ഷോഭ ദിനം ആചരിക്കുന്നു. പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്ന പ്രതികാര നടപടിക്കെതിരെയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.
ജാമിഅ മില്ലിയ വിദ്യാർത്ഥി നേതാക്കളായ സഫൂറ സർഗർ, മീരാൻ ഹൈദർ, പൂർവ്വ വിദ്യാർത്ഥി നേതാവ് ഷിഫാ ഉർ റഹ്മാൻ ,ജെ എൻ യു നേതാവ് ഉമർ ഖാലിദ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു യു എ പി എ ചുമത്തിയ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.
ഡൽഹി വംശഹത്യയുടെ ഉത്തരവാദിത്വം ആക്റ്റിവിസ്റ്റുകളുടെ തലയിൽ കെട്ടി വച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല. കൊറോണ വ്യാപനത്തെ മുസ്ലിം വേട്ടക്കുള്ള അവസരമായി കാണുന്ന ബി ജെ പി സർക്കാറിനെതിരെ ജന രോഷമുയരണം. കേന്ദ്ര സർക്കാറിന്റെ വർഗീയ അജണ്ടകൾക്കെതിരെ പ്രതികരിക്കുന്ന ഏതൊരാളും ഏതു നിമിഷവും ജയിലിലടക്കപ്പെടാം എന്നതാണ് സാഹചര്യം.
ഇന്ത്യയിൽ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണ്.ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും ശക്തമായി പ്രതിക്ഷേധിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡണ്ട് സാബിർ ഗഫാർ ജനറൽ സെക്രട്ടറി സി കെ സുബൈർ ,സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവർ അഭ്യർത്ഥിച്ചു.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിൾനാട്, കർണാടക കേരളം തുടങ്ങി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അന്നേ ദിവസം യൂത്ത് ലീഗ് പ്രവർത്തകർ ഭരണകൂട വേട്ടക്കെതിരെ പ്രതിക്ഷേധിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി താഴെ പറയുന്ന പരിപാടികൾ ആണ് സംഘടിപ്പിക്കുക.
1) ജനാധിപത്യ വ്യവസ്ഥയിലെ വിമത അഭിപ്രായങ്ങളെ വേട്ടയാടുന്ന ഡൽഹി പോലീസിൻ്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും സമീപനത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ രാജ്യവ്യാപകമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ മെയിൽ വഴി പരാതികൾ അയക്കും.ഇ മെയിൽ ഫോർമാറ്റ് ദേശീയ കമ്മിറ്റി തയാറാക്കി നൽകും
2) രാജ്യവ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ മെയിൽ പരാതികൾ നൽകും.
3)ജില്ലാ ആസ്ഥാനങ്ങളിൽ പരസ്യ പ്രതിഷേധം സംഘടിപ്പിക്കും.കൃത്യമായ സാമൂഹിക അകലം പാലിച്ച് കൊണ്ട് നാല് പേർ മാത്രം പങ്കെടുക്കുന്ന രീതിയിലാണ് പ്രതിക്ഷേധം സംഘടിപ്പിക്കേണ്ടത്.
4)അന്നേ ദിവസം വീടുകൾ കേന്ദ്രീകരിച്ച് പോസ്റ്ററുകൾ കയ്യിലേന്തി പ്രതിക്ഷേധിക്കണം.പ്രവർത്തകർ കുടുംബാംഗങ്ങളോടൊപ്പം സ്വന്തം വീടിനു മുന്നിലാണ് പ്രതിഷേധിക്കേണ്ടത്. സമരമുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പോസ്റ്ററുകൾ ഉയർത്തിയ ചിത്രങ്ങളെടുത്ത് ഫെയ്സ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കണം(കൈയെഴുത്തു പോസ്റ്ററുകളുടെ ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള മാറ്റർ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നൽകും)
5) പ്രക്ഷോഭത്തോടനുബന്ധിച്ച് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുറത്തിറക്കുന്ന പോസ്റ്ററുകൾ നവസമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും പ്രൊഫൈൽ പിക്ചറുകളാക്കി അപ് ലോഡ് ചെയ്തും പൊതു സമൂഹ ശ്രദ്ധയിലേക്ക് സമരത്തെ കൊണ്ടുവരണം.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണ വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക് ഡൗണിനെ വിമത ശബ്ദങ്ങളെ അവസരമായി കാണുന്ന കേന്ദ്ര സർക്കാറിനെതിരായ പ്രതീകാത്മത സമരമാണിത്.ജയിലിലടക്കപ്പെട്ട വിദ്യാർത്ഥി നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും വിട്ടയക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു.