ന്യൂഡൽഹി: (www.mediavisionnews.in) കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് ഇന്ത്യൻ നഗരങ്ങൾ ഏറ്റവും അധികം ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക പുറത്ത്. ഈ ലോക്ക്ഡൗൺ കാലത്തും ഡോർഡെലിവറിയുമായി മുന്നിലുണ്ടായിരുന്നത് ഡൻസോ ആയിരുന്നു. പ്രധാനമന്ത്രി ലോക്ക്ഡൗൺ നീട്ടിയ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ഇന്ത്യൻ നഗരങ്ങൾ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും അധികം ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക ട്വിറ്ററിലൂടെ ഡൻസോ തന്നെയാണ് പുറത്തുവിട്ടത്.
ലോക്ക്ഡൗൺ കാലത്ത് മുംബൈ സ്വദേശികൾ സമയം ചിലവഴിക്കാന്‍ കണ്ടെത്തിയ ഉപായം സുരക്ഷിതമായ ലൈംഗികബന്ധമാണ്. മുംബൈയിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടത് ഗർഭനിരോധന ഉറകളായിരുന്നു എന്നാണ് ഡൻസോ പുറത്തുവിട്ട പട്ടിക പറയുന്നത്. ജയ്പൂർ, ചെന്നൈ നഗരങ്ങളിൽ ഏറ്റവും അധികം ആവശ്യക്കാർ ഹാൻഡ് വാഷിനായിരുന്നു. ലോക്ക്ഡൗൺ കാലത്ത് മുംബൈ മാത്രമല്ല, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ളവരും സെക്സിന് പ്രാധാന്യം നൽകി. ബെംഗളൂരു, പൂനെ നഗരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചത് പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾക്കായിരുന്നു. എന്നാൽ ഹൈദരാബാദിൽ ഏറ്റവും കൂടുതൽപേർ ആവശ്യപ്പെട്ടത് ഐ-പില്ലുകളായിരുന്നു.
ഡൻസോ മാത്രമല്ല രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനികളെല്ലാം ഇക്കാലത്ത് കോണ്ടത്തിന്റെയും ഗർഭനിരോധന ഗുളികകളുടെയും വിൽപന കുതിച്ചുയര്‍ന്നതായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉത്പന്നങ്ങളിൽ 25 മുതൽ 50 ശതമാനം വരെ വർധനവുണ്ടായെന്നാണ് മാർച്ചിൽ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.