ആദ്യ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലണ്ട്,​ സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി

0
190

ലോര്‍ഡ്‌സ് (www.mediavisionnews.in):ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ക്രിക്കറ്റിന്‍റെ തറവാടുമുറ്റം വിട്ട് പുറത്തുപോയില്ല. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്. സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി. പ്ലങ്കറ്റിന് പുറമെ, ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് മുന്‍നിരയെ കിവീസ് ബൗളര്‍മാര്‍ ഒതുക്കിയപ്പോള്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സുമാണ് ആതിഥേയരെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ബട്‌ലര്‍ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ അവസാന പന്തില്‍ ഇംഗ്ലണ്ടിന്‍റെ അവസാന വിക്കറ്റ് വീണതോടെ കളി സമനിലയില്‍. 

ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്‍പിച്ചു. റോയ്‌യുടെ ത്രോയില്‍ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here