ന്യൂഡൽഹി (www.mediavisionnews.in):അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി മിന്നും വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സുതാര്യമായ തിരഞ്ഞെടുപ്പിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചG. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന് വോട്ടെണ്ണല്‍ യന്ത്രത്തെ പഴിചാരുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഒ പി റാവത്ത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.
മുന്‍പ് നടന്ന യു പി തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബിജെപിക്കു മാത്രമാണ് പോകുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് വീഴുന്നു എന്നതായിരുന്നു പരാതി. തകരാര്‍ സംഭവിച്ചതാണെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ യന്ത്രം മാറ്റിയെങ്കിലും ബിജെപിക്കു മാത്രം വോട്ടു വീഴുന്ന രീതിയില്‍ സെറ്റ് ചെയ്തതാണൊയെന്നും സംശയം ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പ് ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിയത്.
മമതാ ബാനര്‍ജിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, മായാവതി ( ബി എസ് പി ) , അരവിന്ദ് കെജരിവാള്‍ ( എഎ പി ) , തുടങ്ങിയവരാണ് വ്യത്യസ്ത പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്