ഉത്തര്‍പ്രദേശ് (www.mediavisionnews.in):പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ വ്യക്തിക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കഴിഞ്ഞ ജൂണ്‍ 18നാണ് പശുക്കടത്ത് ആരോപിച്ച് 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയും സമിയുദ്ദീന്‍ എന്ന 65 കാരനെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി മീററ്റ് പൊലീസിനോട് ആവശ്യപ്പെട്ടു.
പശുവിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ എന്‍.ഡി.ടി.വി നടത്തിയ ഒളിക്യാമറ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഹാപൂര്‍ ആള്‍കൂട്ടക്കൊലയിലെ ഇരയുടെ അഭിഭാഷകര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
എന്നാല്‍ പശുവിന്റെ പേരിലുള്ള ആക്രമണമല്ല നടന്നതെന്നായിരുന്നു ഈ സംഭവത്തില്‍ പൊലീസ് ആദ്യം വാദിച്ചിരുന്നത്. സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതിക്ക് എഴുതി നല്‍കിയ പ്രസ്താവനയില്‍ കേസിലെ മുഖ്യപ്രതി സിസോദിയ പറഞ്ഞിരുന്നത്. ഇതിന് ശേഷം പുറത്തുവന്ന വീഡിയോയിലാണ് കുറ്റം ചെയ്തത് താനാണെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇത് സമ്മതിച്ചിട്ടുണ്ടെന്നും സിസോദിയ വെളിപ്പെടുത്തുന്നത്.
പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. സമിയുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.