ദുബായ്(www.mediavisionnews.in): കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപമായി ടി10 ടൂര്‍ണമെന്റിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം. കഴിഞ്ഞ സീസണില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഷാര്‍ജ കേന്ദ്രീകരിച്ച് ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിനാണ് ഐസിസി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ ഐസിസിയുമായി സഹകരിക്കുന്ന സ്‌പോണ്‍സമാര്‍ക്കും ഏജന്‍സികള്‍ക്കും ടി20 ക്രിക്കറ്റ് ലീഗുമായി സഹകരിക്കാന്‍ വഴി തുറന്നിരിക്കുകയാണ്.
ഈ വര്‍ഷം നവംബര്‍ 23നാണ് ടി10 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. റാഷിദ് ഖാന്‍, ഷാഹിദ് അഫ്രീദി, ശുഹൈബ് മാലിക്ക്, ഓയിന്‍ മോര്‍ഗന്‍ ബ്രണ്ടര്‍ മക്കല്ലം, സുനില്‍ നരെയെന്‍, ഡാരന്‍ സമ്മി, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവരാണ് ഈ ടൂര്‍ണമെന്റിന്റെ മുഖ്യ ആകര്‍ഷണം.
കേരളത്തിന്റെ പേരിലും ഈ ടൂര്‍ണമെന്റില്‍ ടീമുണ്ട്. കേരള കിംഗ്‌സ് ആണ് ഈ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
ടി10 ടൂര്‍ണമെന്റിന് ഐസിസിയുടെ അനുമതി ലഭിച്ചതോടെ ഇനി സമാനമായ രീതിയില്‍ ധാരാളം ലീഗുകള്‍ ഇനി പിറവിയെടുക്കും. പത്തോവര്‍ വീതമുളള ഈ മത്സരത്തിന്റെ അവസാന ഓവറില്‍ പത്ത് പന്തുകളാണ് ഉള്ളത്. ഓരോ മത്സരവും 90 മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുഖ്യ സംഘാടകരായിട്ടുള്ള ടി10 ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ എട്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ