ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരിക്ക് നിരോധനം ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും. ബസ്മതി അരിയില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോള്‍ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുര്‍ന്നാണ് തീരുമാനം.
സൗദി അടക്കമുള്ള രാജ്യങ്ങള്‍ എടുത്തിരിക്കുന്ന ഈ തീരുമാനം ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടിയാകും എന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല ഇന്ത്യയില്‍നിന്നും 70 ശതമാനത്തോളം അരി ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള സൗദി അറേബ്യ ഈ തീരുമാനം തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും എന്ന് ബസ്മതി എസ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് സേത്തിയ പറഞ്ഞു. ഏതാണ്ട് 12,000 കോടി രൂപയുടെ അരിയാണ് ഇന്ത്യ സൗദിയിലേക്ക് കയറ്റി അയക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്രവും പ്രധാന ഉത്പാദന സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഭീഷണിയായ കീടനാശിനിയുടെ ഉപയോഗം അവസാനിപ്പിക്കാന്‍ കര്‍ഷകരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കീടനാശിനിയുടെ സാനിദ്ധ്യം കണ്ടെത്തിയതിനാല്‍ ഇന്ത്യയില്‍നിന്നുവരുന്ന ബസുമതി അരിയില്‍ കര്‍ശനമായ പരിശോധനകള്‍ നടത്താനാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം. ഇതിനോടകം തന്നെ ഇന്ത്യയില്‍നിന്നുള്ള ചില കണ്ടെയ്‌നറുകള്‍ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരു കിലോ അരിയില്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ള ട്രൈസൈക്ലസോളിന്റെ അളവിന്റെ അതേ മാനദണ്ഡം പിന്തുടരാനാണ് സൗദിയുടെയും തീരുമാനം. 0.01 മില്ലിഗ്രാം ട്രൈസൈക്ലസോളിന്റെ സാന്നിധ്യമാണ് യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ