കുമ്പള (www.mediavisionnews.in): കാസറഗോഡ് ഭാഗത്തുനിന്നും ജീവൻ പണയം വെച്ച് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മംഗലാപുരം ആശുപത്രികളിലേക്ക് പോകുമ്പോൾ, തലപ്പാടി ടോൾ പ്ളാസയിലെത്തിയാൽ ആംബുലൻസിനു വേഗത്തിൽ കടന്നുപോകാൻ ബാറുകൾ പൊക്കികൊടുക്കുന്നില്ല.
ജീവന്മരണ പോരാട്ടം നടത്തുന്ന രോഗികളുമായി വാഹനങ്ങൾ വരുമ്പോൾ എമർജൻസി ഡോറിലൂടെ വാഹനം കടത്തിവിടണമെന്നാണ് നിയമം. എന്നാൽ ഇവിടെ അത് പാലിക്കുന്നില്ലെന്നു കാസറഗോഡ് ജില്ലാ ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാത്രമല്ല ബസ്സുകൾ ബസ്ബേയിൽ നിർത്താതെ റോഡിൽ തന്നെ നിർത്തുന്നത് കൊണ്ട് ആംബുലൻസിനു കടന്നു പോകാൻ ബുദ്ധിമുട്ടാണ്. പലപ്പോഴും റോഡിലെ തടസങ്ങൾ രോഗിയെ ബാധിക്കുന്നു.
ആംബുലൻസ് കടന്നു പോകുമ്പോൾ പിന്നാലെ മറ്റു വാഹനങ്ങൾ ഓവർ സ്പീഡിൽ വരുന്നത് രോഗികൾക്ക് ശല്യമാവുന്നു. റോഡിലെ കുഴികൾ എത്രയും വേഗം ശരിപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുനീർ ചെമ്മനാട്, സെക്രട്ടറി നാരായണൻ, വർക്കിങ് സെക്രട്ടറി അസ്‌ലം, ട്രഷറർ ബാബു രാജ്, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഹസ്സൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.