കണ്ണൂർ (www.mediavisionnews.in):പണവുമായി പോകുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പെട്ട ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആര്‍ എസ് എസ് നേതാവ് കോളയാട് മേനച്ചോടിയിലെ അമ്പലപ്പറമ്പില്‍ വിശ്വന്‍, തൃശൂര്‍ ചാലക്കുടിയിലെ സതീശന്‍ എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരെയും മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഹുസൈനാറില്‍നിന്ന് തട്ടിയെടുത്ത രണ്ടരലക്ഷം രൂപ കണ്ടെത്താനായില്ല.
സംഘത്തില്‍നിന്നും കത്തിയും വെടിയുണ്ടകളും കണ്ടെടുത്തു. ശനിയാഴച ഉച്ചയ്ക്ക് മട്ടന്നൂര്‍ ചാവശേരി പറയാനാടാണ് സംഭവം. ചാവശേരിയിലെ ഒരാള്‍ക്ക് നല്‍കാന്‍ രണ്ടരലക്ഷം രൂപയുമായി വരുന്ന വടകര സ്വദേശി ടി വി ഹുസൈനെയാണ് ചാവശേരി പഴയപോസ്റ്റോഫീസില്‍ വച്ച് തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്.
പണം നല്‍കാന്‍ റോഡിലൂടെ നടന്നുപോകുമ്പോഴള്‍ കാറിലെത്തിയ സംഘം ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. കാര്‍ പത്തൊമ്പതാംമൈല്‍, ചാവശേരിപറമ്പ് വഴി അമിത വേഗത്തില്‍ പോവുകയും എതിരെവന്ന കാറിലും ബൈക്കിലുമിടിച്ച് റോഡരികിലെ കുഴിയില്‍ വീഴുകയുമായിരുന്നു.
സംഭവംകണ്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് നാട്ടുകാര്‍ രണ്ടുപേരെ പിടികൂടി. മട്ടന്നൂര്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് കത്തിയും മുന്ന് വെടിയുണ്ടയും കണ്ടെടുത്തു. നാട്ടുകാര്‍ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു