ദുബൈ (www.mediavisionnews.in):ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് സെപ്തംബറില്‍ തുടക്കം കുറിക്കും. അബുദബി, ദുബൈ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. സെപ്റ്റംമ്പര്‍ 13 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് . ഇത് സംബന്ധിച്ച ഫിക്‌സ്ചര്‍ ഐസിസി പുറത്തുവിട്ടു. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു. അതേസമയം, ഹാങ്കോംഗ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍, സിംഗപ്പൂര് എന്നീ രാജ്യങ്ങള്‍ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി യോഗ്യതാ മത്സരങ്ങള്‍ കളിക്കും.
മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും രണ്ടു തവണ വീതം ഏറ്റുമുട്ടും. ഇവയില്‍ പോയിന്റ് പട്ടികയില്‍ മൂന്നിലെത്തുന്ന രണ്ടു പേര്‍ ഫൈനലിലേക്കു യോഗ്യത നേടും. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് എയില്‍ ഇന്ത്യയേയും പാകിസ്താനേയും കൂടാതെ ഏഷ്യാ കപ്പിന് യോഗ്യത നേടുന്ന ടീമും ഉണ്ടാകും. ഇന്ത്യയുടെ ആദ്യത്തെ കളി 18ന് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമുമായാണ് നടക്കുക.തൊട്ടടുത്ത ദിവസം പാകിസ്താനുമായാണ് ഇന്ത്യയുടെ പോരാട്ടം. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇരുടീമും നേര്‍ക്കുനേര്‍ എത്തുന്നത് ഇതാദ്യമാണ്. അന്ന് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനാണ് വിജയിച്ചത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഉളളത്.
ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത് മൂന്നാം തവണയാണ് ദുബൈ ഏഷ്യാകപ്പിന് വേദിയാകുന്നത്. നേരത്തെ 1984 ലും 1995ലും ഏഷ്യാകപ്പ് ദുബൈയിലായിരുന്നു നടന്നത്. 2016ലേതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ഏകദിന മത്സരങ്ങളാണ് നടക്കുക. ടി20 ഫോര്‍മാറ്റിലായിരുന്നു 2016 ഏഷ്യാകപ്പ് നടന്നത്. വരാന്‍ പോകുന്ന ലോകകപ്പിനെ അടിസ്ഥാനമാക്കിയാണ് ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് നിശ്ചയിക്കപ്പെടുക. കഴിഞ്ഞ തവണ സ്വന്തമാക്കിയ ഏഷ്യാകപ്പ് നിലനിര്‍ത്താനായിരിക്കും ഇന്ത്യ ഇറങ്ങുക. ഏഷ്യാകപ്പ് ഏറ്റവും കൂടുതല്‍ തവണയുയര്‍ത്തിയ ടീം ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ ഏഷ്യാകപ്പ് നേടിയത്.അഞ്ച് തവണ ചാംപ്യന്‍മാരായ ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.