എറണാകുളം (www.mediavisionnews.in):കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പെരുമ്പാവൂരില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ കൊലപ്പെടുത്തിയത് രണ്ട് വിദ്യാര്‍ഥിനികളെ. 2016 ല്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്‍ അമിര്‍ ഉല്‍ ഇസ്ലാം തൂക്കു കയര്‍ കാത്തിരിക്കുന്ന വേളയിലാണ് വീണ്ടും പെരുമ്പാവൂരിനെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്. ഇന്ന്‌കൊലപ്പെട്ട നിമിഷയും ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ജിഷയുടെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയായിരുന്നെങ്കില്‍ നിമിഷയുടേത് മോഷണ ശ്രമത്തിനിടെയാണെന്നാണ് പ്രഥമീക വിവരം.
അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 2170 കേസുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാലത്തിനിടയില്‍ ഇതര സംസ്ഥാനക്കാര്‍ പ്രതികളായ 14 കൊലപാതകക്കേസുകളുണ്ടായി. വര്‍ഷം തോറും കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് പൊലീസിന്റെ കണക്ക്.
നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം 2016
2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം. മുപ്പതോളം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്.
യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍. ഇത് കോടതി ശരിവയ്ക്കുകയും കേസിലെ ഏക പ്രതിയാ ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
ഡിഗ്രി വിദ്യാര്‍ഥിനിയുടെ കൊലപാതകം 2018
ജിഷയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും പെരുമ്പാവൂര്‍ ഇന്നു മോചിതരാവും മുമ്പാണ് പെരുമ്പാവൂര്‍ ഇടത്തിക്കോട് ഡിഗ്രി വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറത്ത് കൊന്നത്. വാഴക്കുളം എം.ജെ.എസ് കോളേജിലെ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി ബിദു പട്‌നായിക്കിനെ പൊലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും അയല്‍വാസികള്‍ക്കും പരിക്കേറ്റു. മലാ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞതാണ് കൊലപാതകത്തിനു കാരണമെന്നാണ്. പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് പിടിയിലായത്.
വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മോഷണ ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയവരെയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴുത്തിന് വെട്ടേറ്റ നിമിഷയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
2016 ന് ശേഷം നടന്ന മറ്റ് കൊലപാതകങ്ങള്‍
ഇരിക്കൂറിലെ കുഞ്ഞാമിന
ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയതും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. സിദ്ദിഖ് നഗറിലെ മുബാനാ മനസ്സിലിലെ കുഞ്ഞാമിന (60) യാണ് കൊലപ്പെടുത്തിയിരുന്നത്. വാടകയ്ക്ക് വീട്ടില്‍ താമസിച്ച കര്‍ണ്ണാടക സ്വദേശികളായ അന്യ സംസ്ഥാന തൊഴിലാളികളാണ് ഈ കേസില്‍ പിടിയലായത്.
രാജപുരത്തെ ലീല
ഇരിയ പൊടവടുക്കത്തെ വീട്ടമ്മ ലീലയെ കൊലപ്പെടുത്തിയതും ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു, ലീലയുടെ വീട്ടില്‍ തേപ്പുപണിക്കെത്തിയ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദിലെ അപുല്‍ഷെയ്ക്കി(20)നെയാണ് കേസില്‍ പിടികൂടിയത്.
ലീലയുടെ വീട്ടില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പണിക്കെത്തിയതായിരുന്നു അപുന്‍ഷെ. എന്നാല്‍, അപുല്‍ഷെ മറ്റുള്ളവരെപോലെ പണിയെടുക്കുന്നില്ലെന്നും ഇയാളെ ജോലിക്കുവേണ്ടെന്നും കരാറുകാരനോട് ലീല പറഞ്ഞിരുന്നുവത്രെ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പുത്തന്‍വേലിക്കരയില്‍ മോളി
എറണാകുളത്തെ പുത്തന്‍വേലിക്കരയില്‍ പാലാട് ഡേവിസിന്റെ ഭാര്യ 60കാരി മോളിയെയായിരുന്നു കഴുത്തറുത്ത് കൊന്നതും അന്യസംസ്ഥാന തൊഴിലാളികളാണ്. സംഭവത്തില്‍ അസം സ്വദേശിയാണ് പിടിയിലായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ