മുംബൈ (www.mediavisionnews.in): നാഗ്പൂർ ആസ്ഥാനത്ത് ഇഫ്താർ പാർട്ടി നടത്താനുള്ള രാഷ്ട്രീയ മുസ്ലിം മഞ്ച് മഹാരാഷ്ട്രാ ഘടകത്തിന്റെ ആവശ്യം ആർ.എസ്.എസ് നിരാകരിച്ചു. നാഗ്പൂരിലെ സ്മൃതി മന്ദിറിൽ ഇഫ്താർ പാർട്ടി നടത്തണമെന്ന് മഹാരാഷ്ട്ര മഞ്ച് കൺവീനർ മുഹമ്മദ് ഫാറൂഖ് ശൈഖ് ആർ.എസ്.എസ് നാഗ്പൂർ സംഘ്ചാലക് രാജേഷ് ലോയയോട് ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. അവിടെ ഒരു പാർട്ടിയും നടത്താൻ സാധ്യമല്ലെന്നായിരുന്നു ആർ.എസ്.എസിന്റെ പ്രതികരണം. ആർ.എസ്.എസിന്റെ ന്യൂനപക്ഷ പോഷക സംഘടനയാണ് രാഷ്ട്രീയ മുസ്ലി മഞ്ച്.
അതേസമയം ആർ.എസ്.എസ് തീരുമാനത്തെ മഞ്ചിന്റെ ദേശിയ അധ്യക്ഷൻ മുഹമ്മദ് അഫ്സൽ ന്യായീകരിച്ചു. ആരാണ് ഇഫ്താർ പാർട്ടി നടത്തുന്നത് അവർ തന്നെയാണ് അതിന് ആതിഥ്യം വഹിക്കേണ്ടത്. അത് മറ്റുള്ളവരെ ഏൽപിക്കാൻ ഇസ്ലാം അനുശാസിക്കുന്നില്ല. അതുകൊണ്ട് തന്നെ മഹാരാഷ്ട്രാ രാഷ്ട്രീയ മുസ്ലിം മഞ്ച് അധ്യക്ഷന്റെ ആവശ്യം അടിസ്ഥാനപരമായി തെറ്റാണെന്നും അഫ്സൽ പറഞ്ഞു.
എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന് ലോകം ആരോപിക്കുന്ന അസഹിഷ്ണുതയുടെ സമയത്ത് ഇഫ്താർ പാർട്ടി സാഹോദര്യത്തിന്റെ സന്ദേശം നൽകുമെന്ന് മഹാരാഷ്ട്ര മഞ്ച് അധ്യക്ഷൻ ശൈഖ് പറഞ്ഞു. കഴിഞ്ഞ വർഷം മോമിൻപുരയിലെ ജുമാ മസ്ജിദിൽ ഇത്തരത്തിൽ ഇഫ്താർ സംഘടിപ്പിച്ചിരുന്നുവെന്നും അന്ന് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ പെങ്കടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.